വടിവാളും നായയുമായി അക്രമം; ഒടുവിൽ സജീവനെ പോലീസ് പിടികൂടി

single-img
7 January 2023

കൊല്ലം ജില്ലയിലെ ചിതറയില്‍ വടിവാളും നായയുമായി അക്രമം നടത്തിയ കേസില്‍ നാടകീയ സംഭവങ്ങള്‍ക്കൊടുവില്‍ സജീവനെ പോലീസ് പിടികൂടി. തന്നെ അറസ്റ്റ് ചെയ്യാന്‍ വീട്ടിലെത്തിയ പോലീസിന്റെ നേർക്കും പട്ടിയെ അഴിച്ചുവിട്ടും വാളുകൊണ്ട് വീശിയും പിന്തിരിപ്പിക്കാന്‍ ഇയാൾ ശ്രമിച്ചിരുന്നു.

വളരെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് സജീവനെ പോലീസ് പിടികൂടിയത്. വടിവാള്‍ വീശി പരിഭ്രാന്തി സൃഷ്ടിക്കുന്നതിനിടയില്‍ ഒരാള്‍ക്ക് സജീവന്റെ വെട്ടേറ്റിരുന്നു. ഇതിനെ തുടർന്ന് നാട്ടുകാരും ഒപ്പത്തിനൊപ്പം കൂടിയതോടെ സജീവനെയും കൂടെ വീട്ടിലുണ്ടായിരുന്ന അമ്മയെയും പിടികൂടുകയായിരുന്നു.

ഇന്നലെയായിരുന്നു സജീവൻ പ്രദേശവാസിയായ സുപ്രഭയുടെ വീട്ടില്‍ എത്തി അക്രമം നടത്തിയത്. തങ്ങളുടെ അച്ഛന്റെ പേരിലുള്ള സ്ഥലം ആണ് ഇതെന്നും, വീട് ഒഴിഞ്ഞു പോകണമെന്നും സജീവ്, സുപ്രഭയോട് ആവശ്യപ്പെട്ടു. സ്ഥലത്തെത്തിയ പൊലീസ് സജീവിനെ അനുനയിപ്പിച്ച് മടക്കി വിടുകയായിരുന്നു. സ്റ്റേഷനിലേക്ക് വരാനാണ് ഇയാളോട് പൊലീസ് നിര്‍ദേശിച്ചത്. അതിനു ശേഷം സ്‌റ്റേഷനില്‍ ഹാജരാവത്തതിനാലാണ് പോലീസ് അറസ്റ്റ് ചെയ്യാനായിട്ട് സജീവന്റെ വീട്ടിലേക്ക് വന്നത്.