എഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചു കൂടെ; സർക്കാർ നിലപാട് തേടി ഹൈക്കോടതി

single-img
13 July 2023

ഗതാഗത നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിച്ചിട്ടുള്ള എഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴി പരിശോധിച്ചു കൂടെയെന്ന് ഹൈക്കോടതി. ഈ കാര്യത്തിൽ സര്‍ക്കാര്‍ നിലപാടറിയിക്കണമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രൻ നിർദ്ദേശം നൽകി.

സംസ്ഥാനത്തെ വിവിധ റോഡുകളിലായി 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സര്‍ക്കാര്‍ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ആണ് നിര്‍ദ്ദേശം. ഹര്‍ജിയില്‍ ഈ മാസം 26 ന് നിലപാടറിയിക്കണം എന്നും കോടതി നിര്‍ദേശിച്ചു.അതേസമയം, റോഡ് നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് എഐ ക്യാമറകള്‍ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാകില്ലെന്ന് ഹൈക്കോടതി നേരത്തേ നിരീക്ഷിച്ചിരുന്നു.

ക്യാമറയുടെ പ്രയോജനത്തെയും അഴിമതിയാരോപണങ്ങളേയും രണ്ടായിത്തന്നെ കാണണം. ഹെല്‍മറ്റ് ഉപയോഗിക്കുന്നതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ സ്വദേശികളായ ദമ്പതികള്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം.

കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനുളള സര്‍ക്കാരിന്റെയും മോട്ടോര്‍ വാഹനവകുപ്പിന്റെയും ശ്രമങ്ങള്‍ അഭിനന്ദിക്കപ്പെടേണ്ടതാണ്. പദ്ധതി നടത്തിപ്പിലെ സുതാര്യതയും അഴിമതിയാരോപണവും മറ്റൊരു തലമാണ്. ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയില്‍ പ്രതിപക്ഷത്തിന് പോലും സംശയമില്ല. ഹെല്‍മറ്റില്ലാതെ ഇരുചക്രവാഹനം ഓടിക്കാന്‍ പാടില്ലെന്ന് പറഞ്ഞ കോടതി, അത് ഇരുചക്രവാഹനയാത്രക്കാരുടെ ജീവന്റെ രക്ഷാകവചമാണന്നും വ്യക്തമാക്കി.