ഹോർമുസ് ഉപരോധിക്കാൻ 15 യുദ്ധക്കപ്പൽ വിന്യസിച്ച് അമേരിക്ക

single-img
14 April 2026

അമേരിക്കൻ-ഇറാൻ സമാധാന ചർച്ച ധാരണയാകാതെ അലസിപ്പിരിഞ്ഞതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷ സാ​ഹചര്യം മുറുകുന്നു. ഇറാൻ-അമേരിക്ക വെടിനിർത്ത ധാരണ നിലനിൽക്കുന്നതിനിടയിലും വീണ്ടുമൊരു യുദ്ധഭീതി ഉയർത്തുന്ന നീക്കങ്ങളാണ് അമേരിക്ക് നടത്തുന്നത്. ഹോർമുസ് കടലിടുക്ക് ഉപരോധിക്കാനുള്ള അമേരിക്കൻ നീക്കമാണ് പശ്ചിമേഷ്യയിൽ യുദ്ധസമാന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്.

ഇറാനെതിരെ സമ്പൂർണ്ണ നാവിക ഉപരോധമെന്നാണ് അമേരിക്കയുടെ പ്രഖ്യാപനം. ഹോർമുസ് വഴി ഒരു കപ്പലുകളും കടത്തിവിടില്ലെന്ന നിലപാടിലാണ് അമേരിക്ക. ഹൊർമുസ് ഉപരോധത്തിന് പുറമെ അമേരിക്ക കരയുദ്ധത്തിന് തയ്യാറെടുക്കുന്നതായും റിപ്പോർട്ടുകളുണ്ട്.

ഇറാനെ ലക്ഷ്യം വെച്ച് 15 യുദ്ധകപ്പലുകളാണ് അമേരിക്ക പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്ന്. വിമാനവാഹിനി കപ്പലായ യുഎസ്എസ് എബ്രഹാം ലിങ്കൻ, യുഎസ്എസ് ബെയിൻബ്രിഡ്ജ്, യുഎസ്എസ് തോമസ് ഹഡ്നർ, യുഎസ്എസ് ഫ്രാങ്ക് ഇ പീറ്റേഴ്സൺ ജൂനിയർ, യുഎസ്എസ് ഡെൽബർട്ട് ഡി ബ്ലാക്ക്, യുഎസ്എസ് ജോൺ ഫിൻ, യുഎസ്എസ് മൈക്കൽ മർഫി, യുഎസ്എസ് മിറ്റ്ഷർ, യുഎസ്എസ് പിങ്ക്നി, യുഎസ്എസ് റാഫേൽ പെരാൾട്ട, യുഎസ്എസ് സ്പ്രുവൻസ്, യുഎസ്എസ് മിലിയസ് എന്നീ 11 ഡിസ്ട്രോയർ കപ്പലുകളുമാണ് പശ്ചിമേഷ്യയിൽ വിന്യസിച്ചിരിക്കുന്നത്.

ഇറാനെ ഉപരോധിക്കുന്നതിൻ്റെ ഭാ​ഗമായി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നിർദ്ദേശാനുസരണമാണ് കപ്പലുകളുടെ വിന്യാസം എന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനുപുറമെ, യുഎസ്എസ് ട്രിപ്പോളി, യുഎസ്എസ് ന്യൂ ഓർലിയൻസ്, യുഎസ്എസ് റഷ്മോർ എന്നിവ ഉൾപ്പെടുന്ന ട്രിപ്പോളി ആംഫിബിയസ് റെഡി ഗ്രൂപ്പും (ARG) ഈ മേഖലയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്.