കോട്ടയത്തും കൊല്ലത്തും കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ടുപേര്‍ കൊല്ലപ്പെട്ടു

single-img
19 May 2023

സംസ്ഥാനത്ത് വെള്ളിയാഴ്ച കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എരുമേലി കണമല സ്വദേശി ചാക്കോച്ചന്‍, കൊല്ലം അഞ്ചല്‍ സ്വദേശി വര്‍ഗീസ് എന്നിവരാണ് കൊല്ലപ്പെട്ടത്.

കോട്ടയെത്തെ എരുമേലിയിലും കൊല്ലത്തെ അഞ്ചലിലുമാണ് രാവിലെ കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കണമലയിലെ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ തോമാച്ചന്‍ കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ വനപാലകര്‍ക്കെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ചാക്കോച്ചന്റെ മൃതദേഹം കാഞ്ഞിരപ്പള്ളിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ ആക്രമിച്ചു. തോമാച്ചന്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടി. പരിക്കേറ്റയാളെ പ്രദേശവാസികള്‍ റബ്ബര്‍ തോട്ടത്തില്‍നിന്ന് എടുത്തുകൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.

കൊല്ലത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മരിച്ച വര്‍ഗീസ് കഴിഞ്ഞ ദിവസമാണ് ദുബായില്‍നിന്നു നാട്ടിലെത്തിയത്. ഇന്നു രാവിലെ വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്ബോള്‍ വര്‍ഗീസിനെ കാട്ടുപോത്ത് പിന്നില്‍നിന്ന് ആക്രമിക്കുകയായിരുന്നു.ഗുരുതരമായി പരുക്കേറ്റ വര്‍ഗീസിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വനമേഖലയല്ലാത്ത ആ പ്രദേശത്ത് കാട്ടുപോത്ത് വന്നത് എങ്ങനെയെന്നു തിട്ടമില്ല. കാട്ടുപോത്തിനെ പിന്നീട് ചത്ത നിലയില്‍ കണ്ടെത്തി.