കമ്പനിയോടുള്ള നിസഹകരണം പിന്‍വലിക്കണം; ഇപി ജയരാജനെ ഫോണില്‍ വിളിച്ച് ഇന്‍ഡിഗോ ഉന്നത ഉദ്യോഗസ്ഥര്‍


ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനെ ഫോണില്‍ വിളിച്ച് കമ്പനിയോടുള്ള നിസഹകരണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ ഉന്നത ഉദ്യോഗസ്ഥര്‍. ഇതിനു മറുപടിയായി രേഖാമൂലം ആവശ്യപ്പെട്ടാല്‍ ഈ കാര്യം പരിഗണിക്കാമെന്ന് ഇപി ഇന്‍ഡിഗോ പ്രതിനിധികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വർഷം ജൂണില്‍ മുഖ്യമന്ത്രി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കാരണം പറഞ്ഞുകൊണ്ട് ഇന്‍ഡിഗോ ഇപി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കമ്പനിയുടെ ഈ നടപടിക്ക് പിന്നാലെ താന്‍ ഇന്‍ഡിഗോ എയല്‍ലൈന്‍സ് ബഹിഷ്‌കരിക്കുന്നതായി ഇപിയും അറിയിച്ചിരുന്നു.
പ്രതിഷേധം നടത്തിയപ്പോൾ വിമാനത്തില്‍ വച്ച് ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫും മര്‍ദ്ദിച്ചെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദും നവീന്‍ കുമാറും ആരോപിച്ചിരുന്നു. ഇതിനെ തുടർന്നായിരുന്നു യാത്രാവിലക്ക്.