ഇരട്ട നരബലി നടന്ന വീട്ടുപറമ്ബില്‍ ഇന്ന് കുഴിച്ചു പരിശോധന; കൂടുതൽ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന

single-img
15 October 2022

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ കൂടുതല്‍ മൃതദേഹത്തിനായി ഭഗവല്‍ സിംഗിന്‍റെയും ലൈലയുടേയും വീട്ടുപറമ്ബില്‍ കുഴിച്ച്‌ പരിശോധന നടത്തും.

പ്രതികള്‍ കൂടുതല്‍ സ്ത്രീകളെ നരബലിയ്ക്ക് ഇരയാക്കിയോ എന്ന സംശയദൂരീകരണത്തിനാണ് പരിശോധന. ജെസിബി ഉപയോഗിച്ചാകും പുരയിടത്തില്‍ കുഴികളെടുത്ത് പരിശോധന നടത്തുക. മൃതദേഹം മണത്ത് കണ്ടുപിടിക്കാന്‍ കഴിയുന്ന കെടാവര്‍ നായകളെയും പരിശോധനയ്കകായി ഉപയോഗിക്കും. രാവിലെ മൂന്ന് പ്രതികളെയും കൊച്ചിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിച്ചാകും പരിശോധനയും തെളിവെടുപ്പും, മുഹമ്മദ് ഷാഫിയെക്കുറിച്ചുള്ള വിശദമായ അന്വേഷണവും ഇന്ന് തുടരും. ചോദ്യം ചെയ്യലില്‍ ലഭിച്ച വിവരങ്ങളും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയ വിവരങ്ങളും ഇതോടൊപ്പം പരിശോധിക്കുന്നുണ്ട്.

വീട്ടുവളപ്പില്‍ പരമാവധി കുഴികളെടുത്ത് പരിശോധന നടത്താനാണ് പൊലീസിന്‍്റെ തീരുമാനം. മറ്റേതെങ്കിലും മൃതദേഹങ്ങള്‍ മറവു ചെയ്തോ എന്ന് കണ്ടെത്താനാണ് ഇത്രയും വലിയ തെരച്ചില്‍ നടത്തുന്നത്. മൂന്ന് പ്രതികളും മറ്റേതെങ്കിലും സ്ത്രീകളെ നരബലിക്ക് ഇരയാക്കിയെങ്കില്‍ അവരുടെ മൃതദേഹം ഈ വീട്ടുവളപ്പില്‍ തന്നെയാവും കുഴിച്ചിട്ടിരിക്കുക എന്ന നിഗമനത്തിലാണ് കുഴിയെടുത്ത് സംശയം തീര്‍ക്കാന്‍ പൊലീസ് തീരുമാനിച്ചത്.

നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും എറണാകുളം പൊലീസ് ക്ലബില്‍ ചോദ്യം ചെയ്തു വരികയാണ്. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യല്ലുമായി തീരെ സഹകരിക്കുന്നില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇയാളില്‍ നിന്നും കാര്യമായി വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിന് സാധിച്ചിട്ടില്ല. ലൈലയേയും ഭഗവല്‍ സിംഗിനേയും മാറി മാറി ചോദ്യം ചെയ്തതില്‍ വിവരങ്ങള്‍ ശേഖരിച്ചപ്പോള്‍ ധാരാളം പൊരുത്തക്കേടുകളുണ്ടെന്നും പൊലീസ് വ്യക്തമാക്കുന്നു. മറ്റാരെയെങ്കിലും നരബലി നടത്തിയതായി ഇവര്‍ പറയുന്നില്ലെങ്കിലും ഇവര്‍ എന്തോ മറച്ചുവയ്ക്കുന്ന എന്ന സംശയത്തിലാണ് വിശദമായ പരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചത്. പ്രതികളെ മൂന്ന് പേരേയും നാളെ ഇലന്തൂരിലെ വീട്ടിലെത്തിച്ച്‌ അവരുടെ സാന്നിധ്യത്തിലാവും പരിശോധനയും കുഴിയെടുക്കലും. അന്വേഷണത്തിന്‍്റെ ഭാഗമായുള്ള തെളിവെടുപ്പും നാളെ നടക്കും.

ഷാഫിയുടെ സാന്പത്തിക ഇടപാടുകളുടെ രേഖകള്‍ ഇന്ന് പൊലീസ് കണ്ടെടുത്തിരുന്നു. ഇരകളെ കൊലപ്പെടുത്തിയ ശേഷം ഇവരുടെ അഭരണങ്ങള്‍ പണയപ്പെടുത്തിയതിന്‍റെ അടക്കം രേഖകളാണ് കിട്ടിയത്. ഷാഫിയുടെ കൊച്ചിയിലെ വീട്ടിലും ഹോട്ടലിലും പൊലീസ് പരിശോധന നടത്തി.