കേരളത്തിലെ അഞ്ച് ആര്‍എസ്‌എസ് നേതാക്കള്‍ക്ക് അതീവ സുരക്ഷ; പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ അഞ്ച് ആര്‍എസ്‌എസ് നേതാക്കൾ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍

single-img
1 October 2022

ന്യൂഡല്‍ഹി: കേരളത്തിലെ അഞ്ച് ആര്‍എസ്‌എസ് നേതാക്കള്‍ക്ക് അതീവ സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്റ്റില്‍ കേരളത്തിലെ അഞ്ച് ആര്‍എസ്‌എസ് നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ നേതാക്കള്‍ക്ക് ശനിയാഴ്ച മുതല്‍ വൈ കാറ്റഗറി സുരക്ഷാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം.

പിഎഫ്‌ഐ നിരോധിച്ച കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിന് പിന്നാലെ കേരളത്തിലെ ആര്‍എസ്‌എസ് നേതാക്കള്‍ക്ക് ഭീഷണിയുണ്ടെന്ന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെ അറിയിച്ചിരുന്നു. എന്‍ഐഎയുടെയും ഇന്റലിജന്‍സ് ബ്യൂറോയുടെയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ ആഞ്ച് ആര്‍എസ്‌എസ് നേതാക്കള്‍ക്ക് വൈ കാറ്റഗറി സുരക്ഷ നല്‍കാനുള്ള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.

കേരളത്തിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മുഹമ്മദ് ബഷീറിന്റെ വീട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സികള്‍ നടത്തിയ റെയ്ഡില്‍ ഹിറ്റ്‌ലിസ്റ്റില്‍പ്പെട്ട ആര്‍എസ്‌എസ് നേതാക്കളുടെ പട്ടിക കണ്ടെത്തിയിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.