തൃശൂർ പൂരം ; വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചെത്തുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

single-img
2 January 2024

ഇത്തവണ തൃശൂർ പൂരത്തിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ചെരുപ്പ് ധരിച്ചെത്തുന്നതിന് വിലക്കേർപ്പെടുത്തി ഹൈക്കോടതി. പൂരം ദിവസങ്ങളിൽ ബന്ധപ്പെട്ടവരെല്ലാം ഇത് അർഹിക്കുന്ന ഗൗരവത്തോടെ പാലിക്കണമെന്ന് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങുന്ന ദേവസ്വംബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്നും ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്നും ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

കഴിഞ്ഞ വർഷം നടന്ന പൂരത്തിന് ആചാരവിരുദ്ധമായ സംഭവങ്ങളുണ്ടായി എന്ന് ചൂണ്ടിക്കാണിച്ച് തൃശൂർ സ്വദേശി കെ നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമങ്ങളിൽ വന്ന ഹൈകോടതി സ്വമേധയ കേസെടുക്കുകയും ചെയ്തു. ഈ രണ്ടു കേസുകൾ പരിഗണിച്ചാണ് ഹൈക്കോടതി സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് സംബന്ധിച്ച് കൊച്ചിൻ ദേവസ്വംബോർഡ് നൽകിയ വിശദീകരണം ഹൈക്കോടതി അംഗീകരിച്ചു.

രാഷ്ട്രീയ പാർട്ടികളുടെ ഹോർഡിങ്ങുകളോ പരസ്യബോർഡുകളോ കൊടികളോ സ്ഥാപിക്കാൻ പാടില്ലെന്നും വിധിയിൽ പറഞ്ഞു. തേക്കിൻകാട് മൈതാനം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ സർക്കിൾ ഇൻസ്പെക്ടർ പതിവായി പട്രോളിങ് ഉറപ്പാക്കണമെന്നും കോ‌ടതി ആവശ്യപ്പെട്ടു.

മാംസ്യാഹാരമടക്കമുള്ള ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന സംഭവം ഉണ്ടായിട്ടില്ലെന്നും പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ നീക്കുന്നുണ്ടെന്നും ബോർഡ് കോടതിയെ അറിയിച്ചു. തേക്കിൻകാട് മൈതാനം പ്ലാസ്റ്റിക് വിമുക്തമാണെന്ന് ഉറപ്പാക്കാൻ കൊച്ചിൻ ദേവസ്വം ബോർഡ് സെക്രട്ടറിക്കും മൈതാനത്ത് പരിസ്ഥിതി സുരക്ഷാ നിലവാരം പാലിക്കുന്നുണ്ടെന്ന് കോർപ്പറേഷൻ സെക്രട്ടറിക്കും കോടതി നിർദേശം നൽകി.