ഇരുചക്രവാഹനം നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച്‌ കത്തിച്ചു

single-img
6 February 2023

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസിനെതിരെ യൂത്ത് കോണ്‍ഗ്രസ് നിയമസഭയ്ക്ക് മുന്നിലേക്ക് മാര്‍ച്ച്‌ നടത്തി.

ഇരുചക്രവാഹനം കൊണ്ടു വന്ന് നിയമസഭക്ക് മുന്നിലെ പ്രതിഷേധ സ്ഥലത്തിട്ട് പെട്രോളൊഴിച്ച്‌ കത്തിച്ചു. ജല പീരങ്കിയുപയോഗിച്ച്‌ പൊലീസ് തീകെടുത്തി. അതിന് ശേഷം ബാരിക്കേഡുകള്‍ തള്ളിമാറ്റാനാനുള്ള പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞു. പിരിഞ്ഞ് പോകാതെ വീണ്ടും പ്രതിഷേധിക്കാനൊരുങ്ങിയ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

മഹാ പ്രളയത്തിനും കൊവിഡ് മാരിക്കും ശേഷം ജനങ്ങള്‍ക്ക് മുകളില്‍ പെയ്തിറങ്ങിയ ജന ദ്രോഹ ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കുമെന്ന് മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രഖ്യാപിച്ചു. ഇന്ധ നികുതിക്കെതിരെ കേന്ദ്രത്തിനെതിരെ സമരം നടത്തിയ ഇടതുപക്ഷം ഇപ്പോള്‍ കേരളത്തില്‍ നികുതി ചുമത്തുകയാണ്. നിയമസഭയില്‍ അഞ്ച് മിനിറ്റ് സംസാരിച്ചാല്‍ പോലും ടാക്സ് ചുമത്തുമോയെന്ന് ബജറ്റ് രേഖകള്‍ വായിച്ചാലേ അറിയാന്‍ കഴിയൂവെന്നും സതീശന്‍ പരിഹസിച്ചു.

വിലക്കയറ്റത്തില്‍ പ്രതിസന്ധിയിലായ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കാന്‍ സമ്മതിക്കില്ല. പ്രതിഷേധം ശക്തമാക്കും. നിയമസഭക്കുള്ളില്‍ നാല് എംഎല്‍എമാര്‍ സത്യഗ്രഹമിരിക്കും. ഷാഫി പറമ്ബില്‍, സിആര്‍ മഹേഷ്, മാത്യു കുഴല്‍ നാടന്‍, നജീബ് കാന്തപുരം എന്നിവരാണ് സത്യഗ്രഹമിരിക്കുന്നത്. നിയമസഭക്ക് പുറത്തും വലിയ തോതില്‍ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. നാളെ എല്ലാ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും കോണ്‍ഗ്രസ് മാര്‍ച്ച്‌ സംഘടിപ്പിക്കും. 13 ന് യുഡിഎഫ് ജില്ലാ കേന്ദ്രങ്ങളില്‍ രാപ്പകല്‍ സമരവും നടത്തുമെന്നും സതീശന്‍ അറിയിച്ചു.