അധ്യാപകനും വിദ്യാര്‍ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

single-img
22 September 2022

ലഖ്നൗ: രണ്ടാഴ്ച മുമ്ബ് കാണാതായ സ്‌കൂള്‍ അധ്യാപകനെയും വിദ്യാര്‍ഥിനിയെയും വനത്തിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ഉത്തര്‍പ്രദേശിലെ സഹാറാന്‍പുരിലെ സ്‌കൂള്‍ അധ്യാപകനായ 40-കാരനെയും ഒമ്ബതാംക്ലാസ് വിദ്യാര്‍ഥിനിയായ 17-കാരിയെയുമാണ് മരിച്ചനിലയില്‍ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിനിയും അധ്യാപകനും അടുപ്പത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

സെപ്റ്റംബര്‍ മൂന്നാം തീയതിയാണ് അധ്യാപകനെയും വിദ്യാര്‍ഥിനിയെയും കാണാതായത്. തുടര്‍ന്ന് അധ്യാപകന്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയതാണെന്ന് ആരോപിച്ച്‌ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് രണ്ടുപേരെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.
ഒമ്ബതാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയും അധ്യാപകനായ 40-കാരനും അടുപ്പത്തിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കാണാതായശേഷം പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയതോടെ ഇരുവരും പലസ്ഥലങ്ങളിലായി കഴിഞ്ഞുവരികയായിരുന്നു. ഇതോടെ പോലീസ് അന്വേഷണം വഴിമുട്ടി.

കഴിഞ്ഞദിവസം വൈകിട്ടാണ് വനത്തില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് എത്തി പരിശോധന നടത്തിയതോടെ രണ്ടുപേരുടെയും അഴുകിയ നിലയിലുള്ള മൃതദേഹങ്ങള്‍ കണ്ടെത്തുകയായിരുന്നു. പത്തുദിവസം മുമ്ബാണ് ഇരുവരും ജീവനൊടുക്കിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വനത്തില്‍നിന്ന് അധ്യാപകന്റെ ബൈക്കും കണ്ടെടുത്തിട്ടുണ്ട്. അതേസമയം, ആത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്നും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു.