പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു

single-img
15 October 2022

ന്യൂഡല്‍ഹി: മാവോയിസ്റ്റ് കേസില്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബെ ഹൈക്കോടതി വിധി സുപ്രീം കോടതി മരവിപ്പിച്ചു.

കേസിന്റെ മെരിറ്റ് പരിഗണിക്കാതെയാണ് ഹൈക്കോടതി തീരുമാനമെടുത്തതെന്ന് ജസ്റ്റിസ് എംആര്‍ ഷായുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു. സായിബാബയെ കുറ്റവിമുക്തനായതിനെതിരെ മഹാരാഷ്ട്രാ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നടപടി.

പ്രൊഫ. സായിബാബയെയും മറ്റു പ്രതികളെയും ഉടന്‍ ജയിലില്‍നിന്നു മോചിപ്പിക്കണമെന്ന ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മഹാരാഷ്ട്രാ സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പ്രൊഫ. സായിബാബയും മറ്റുള്ളവരും നാലാഴ്ചയ്ക്കകം പ്രതികരണം അറിയിക്കാന്‍ ബെഞ്ച് നിര്‍ദേശിച്ചു.

ഇന്നലെ ഹൈക്കോടതി വിധി വന്നതിനു പിന്നാലെ തന്നെ അപ്പീലുമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ച്‌ ഇന്ന് പ്രത്യേക സിറ്റിങ് നടത്തിയാണ് വാദം കേട്ടത്.

മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ അറസ്റ്റു ചെയ്യപ്പെട്ട്, വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡല്‍ഹി യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ജിഎന്‍ സായിബാബയെ ബോംബെ ഹൈക്കോടതി ഇന്നലെയാണ് കുറ്റവിമുക്തനാക്കിയത്. ജീവപര്യന്തം തടവിനു ശിക്ഷിച്ച, 2017ലെ വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് പ്രൊഫ. സായിബാബ നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി വിധി. ശാരീരിക വെല്ലുവിളി നേരിടുന്ന സായിബാബ നിലവില്‍ നാഗ്പുര്‍ സെന്‍ട്രല്‍ ജയിലിലാണ്.

സായിബാബയ്‌ക്കൊപ്പം പ്രതി ചേര്‍ക്കപ്പെട്ട അഞ്ച് പേരുടെയും അപ്പീലുകള്‍ ഹൈക്കോടതി അനുവദിച്ചു. ഇതില്‍ ഒരാള്‍ അപ്പീല്‍ വാദത്തിനിടെ മരിച്ചിരുന്നു.

ഗഡ്ചിരോളിയിലെ വിചാരണക്കോടതിയാണ് സായിബാബയെയും മറ്റ് അഞ്ച് പേരെയും ശിക്ഷിച്ചത്. രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്‌തെന്നായിരുന്നു ഇവര്‍ക്കെതിരായ കേസ്. ഐപിസിയിലെ വിവിധ വകുപ്പുകള്‍, യുഎപിഎ എന്നിവ അനുസരിച്ചാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്.