സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകന്‍; മകന്റെ മുന്നിലിട്ട് വെട്ടി ക്വട്ടേഷന്‍ സംഘം

single-img
28 February 2023

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അച്ഛനെ കൊല്ലാന്‍ ഒരു കോടിയുടെ ക്വട്ടേഷന്‍ കൊടുത്ത മകനെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു മറാത്ത് ഹള്ളിയിലാണ് 32കാരനായ മണികാന്ത അറസ്റ്റിലാവുന്നത്. ഫെബ്രുവരി 13നാണ് ഇയാളുടെ അച്ഛന്‍ നാരായണ സ്വാമി കൊല്ലപ്പെടുന്നത്.

ഫ്ലാറ്റിന് പുറത്തുനിന്ന നാരായണ സ്വാമിയെ ബൈക്കിലെത്തിയ രണ്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവം നടക്കുമ്ബോള്‍ മകന്‍ മണികാന്ത ദൃക്സാക്ഷിയായിരുന്നു. പിന്നീട് പൊലീസ് സ്റ്റേഷിനിലെത്തി മൊഴി നല്‍കുകയും ചെയ്തു. എന്നാല്‍ കൊലപാതകത്തിലുള്ള ഇയാളുടെ പങ്ക് പൊലീസ് കണ്ടെത്തുകയായിരുന്നു. ആദര്‍ശ, ശിവകുമാര്‍ എന്നിവര്‍ക്കൊപ്പം ഇയാളും അറസ്റ്റിലായി. സംഭവത്തെക്കുറിച്ച്‌ പൊലീസ് പറയുന്നതിങ്ങനെ..

തന്റെ ഭാര്യ അര്‍ച്ചനക്ക് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് നല്‍കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് മണികാന്ത പറഞ്ഞു. മണികാന്തിന്റെ രണ്ടാം ഭാര്യയാണ് അര്‍ച്ചന. നേരത്തെ ആദ്യഭാര്യയെ കൊന്ന കേസില്‍ മണികാന്ത ജയിലിലായിരുന്നു. പിന്നീട് 2020ല്‍ പുറത്തിറങ്ങുകയും അര്‍ച്ചനയെ വിവാഹം കഴിക്കുകയുമായിരുന്നു.ഈ ബന്ധത്തില്‍ ഒരു കുഞ്ഞുണ്ട്. മാസങ്ങള്‍ക്കു മുമ്ബ് അര്‍ച്ചനയുമായി വഴക്കിടുകയും മര്‍ദ്ദിക്കുകയും ചെയ്തതിനാല്‍ മണികാന്ത വീണ്ടും ജയിലില്‍ പോവുകയായിരുന്നു. ജയിലില്‍ നിന്നിറങ്ങിയ മണികാന്ത അറിയുന്നത് അച്ഛന്റെ പേരിലുള്ള ഫ്ലാറ്റ് അര്‍ച്ചനയ്ക്ക് നല്‍കാന്‍ തീരുമാനിച്ചതാണ്. സാമ്ബത്തികമായി അര്‍ച്ചന പ്രതിസന്ധിയിലായതാണ് ഇതിന് കാരണം. എന്നാല്‍ ഇതിനെ എതിര്‍ത്ത മണികാന്ത അച്ഛനെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. ജയിലില്‍ നിന്ന് പരിചയപ്പെട്ട രണ്ടുപേര്‍ക്കാണ് ക്വട്ടേഷന്‍ നല്‍കിയതെന്നും പൊലീസ് പറയുന്നു.