സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം തള്ളി റേഷന്‍ കടയുടമകള്‍

single-img
23 November 2022

കോഴിക്കോട്: സമരത്തില്‍ നിന്ന് പിന്മാറണമെന്ന ഭക്ഷ്യമന്ത്രിയുടെ ആവശ്യം തള്ളി റേഷന്‍ കടയുടമകള്‍. കമ്മീഷന്‍ തുകയുടെ ബാക്കി അനുവദിക്കാതെ സമരത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സംയുക്ത സമരസമിതി അറിയിച്ചു.

കമ്മീഷന്‍ കുടിശ്ശിക നല്‍കാന്‍ പണം അനുവദിക്കാത്ത ധനവകുപ്പാണ് പ്രതിസന്ധിക്ക് കാരണമെന്നും റേഷന്‍ ഉടമകളുടെ സംഘടനകള്‍ ആരോപിക്കുന്നു.

റേഷന്‍ വ്യാപാരികള്‍ക്കുള്ള കമ്മീഷന്‍ ഭാഗികമായി നല്‍കാനുള്ള ഉത്തരവിനെ തുടര്‍ന്നാണ് ശനിയാഴ്ച മുതല്‍ കടകള്‍ അടച്ചിടാന്‍ റേഷന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. കമ്മീഷന്‍ തുക നല്‍കുമെന്നും ആവശ്യമായ തുകക്കായി ധനകാര്യ വകുപ്പിനെ സമീപിച്ചിട്ടുണ്ടെന്നും അറിയിച്ച ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ സമരത്തില്‍ നിന്ന് പിന്മാറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ബാക്കിയുള്ള കുടിശ്ശിക തുക അനുവദിക്കാതെ വെറും ഉറപ്പുകൊണ്ടുമാത്രം സമരത്തില്‍ നിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് സംയുക്ത സമരസമിതി.

കമ്മീഷന്‍ നല്‍കാത്തതിന്റെ ഉത്തരവാദിത്തം ഭക്ഷ്യവകുപ്പിനല്ല ധനവകുപ്പിനാണെന്നും കടയുമടകള്‍ ആരോപിക്കുന്നുണ്ട്. കമ്മീഷന്‍ 51 ശതമാനം വെട്ടികുറച്ചതോടെയാണ് റേഷന്‍ വ്യാപാരികള്‍ കടയടച്ചിടല്‍ സമരം പ്രഖ്യാപിച്ചത്. ഭരണാനുകൂല സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നണ്ട്. റേഷന്‍ കേന്ദ്ര വിഹിതത്തിന്റെ കമ്മീഷനടക്കം നല്‍കേണ്ട ബാധ്യത സംസ്ഥാനത്തിനായതാണ് പ്രതിസന്ധിയുണ്ടാക്കിയതെന്നാണ് ഭക്ഷ്യവകുപ്പ് പറയുന്നത്.