ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മുസ്ലിം ലീഗിന് ഉജ്ജ്വല ജയം

single-img
16 May 2023

ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒരു വാര്‍ഡില്‍ മുസ്ലിം ലീഗിന് ഉജ്ജ്വല ജയം.

ഉത്തര്‍പ്രദേശില്‍ 29 വര്‍ഷത്തിന് ശേഷമാണ് ആദ്യ കൗണ്‍സിലറെ പാര്‍ട്ടിക്ക് ലഭിക്കുന്നത്. നെയ്ത്തുതൊഴിലാളിയായ മുഹമ്മദ് റിസ്‌വാന്‍ (39) മീററ്റിലെ ഫക്രുദ്ദീന്‍ അലി അഹമ്മദ് നഗര്‍ വെസ്റ്റ് ഒന്നാം വാര്‍ഡില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. എഐഎംഐഎം സ്ഥാനാര്‍ത്ഥിയെ 223 വോട്ടിന് പരാജയപ്പെടുത്തിയാണ് റിസ്വാന്‍ വിജയിച്ചത്. വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

കഴിഞ്ഞ 15 വര്‍ഷമായി മുസ്ലിം ലീഗ് പ്രവര്‍ത്തകനാണ് മുഹമ്മദ് റിസ്‌വാന്‍. മീററ്റില്‍ ഞാന്‍ പ്രതിനിധീകരിക്കുന്ന വാര്‍ഡ് വികസനം എത്തിനോക്കാത്ത പ്രദേശമാണ്. ധാരാളം ആളുകള്‍ നെയ്ത്ത് തൊഴിലാളികളാണ്. പാവപ്പെട്ട കുട്ടികള്‍ക്കായി സ്കൂള്‍ അടിയന്തിരമായി ആവശ്യമാണ്. മോശം റോഡുകളാണുള്ളത്. ബാങ്കോ പോസ്റ്റ് ഓഫീസോ ഇല്ല. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ വിഷയങ്ങളില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഫക്രുദ്ദീന്‍ അലി അഹമ്മദ് നഗര്‍ വെസ്റ്റ് ഒന്നാം വാര്‍ഡില്‍ ആകെ 9,871 വോട്ടര്‍മാരുണള്ളത്. എന്നാല്‍ മുസ്ലീം ആധിപത്യമുള്ള പ്രദേശത്തെ ജനസംഖ്യ ഏകദേശം 40,000 ആണെന്നും ഭൂരിപക്ഷവും വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താണെന്നും അദ്ദേഹം വ്യക്തമാക്കി.

1974-ല്‍ ഫിറോസാബാദില്‍ നിന്ന് ആദ്യത്തെ എംഎല്‍എ ലീഗിനുണ്ടായി. 1989-ല്‍ അഞ്ച് കോര്‍പ്പറേറ്റര്‍മാരുമായി മീററ്റില്‍ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും ലഭിച്ചു. 1994 ല്‍ മീററ്റില്‍ നിന്നാണ് ലീഗിന് അവസാന കോര്‍പ്പറേറ്റര്‍ ഉണ്ടാകുന്നത്. ചെറിയ തലത്തിലാണെങ്കിലും പാര്‍ട്ടി ഒടുവില്‍ യുപിയില്‍ സാന്നിധ്യം അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്ന് ഐയുഎംഎല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മുഹമ്മദ് ഉവൈസ് പറഞ്ഞു.