കുട്ടിയുടെ മേൽ അമ്മയ്ക്ക് മാത്രം അവകാശമില്ല; മകനെ ഇന്ത്യയിലേക്ക് കൊണ്ട് വരണം;ശിഖർ ധവാനുമായി അകന്ന് കഴിയുന്ന ഭാര്യയോട് ഡൽഹി കോടതി

single-img
9 June 2023

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്‍റെ മകനെ കുടുംബ സംഗമത്തിൽ പങ്കെടുക്കാൻ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് ഐഷയോട് ഡൽഹിയിലെ കുടുംബ കോടതി. കുട്ടിയുടെ മേൽ അമ്മയ്ക്ക് മാത്രം അവകാശമില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാൻ ഒൻപതു വയസുകാരനായ മകനെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കോടതി നിർദേശിച്ചത്.

ഇപ്പോർ വേർപിരിഞ്ഞ് താമസിക്കുന്ന ധവാൻ ദമ്പതികൾ തമ്മിൽ വിവാഹമോചനവും, കുട്ടിയുടെ സംരക്ഷണവുമായും ബന്ധപ്പെട്ട് ഇന്ത്യയിലും ഓസ്ട്രേലിയയിലും കേസുകൾ നടക്കുന്നുണ്ട്. നിലവിൽ ഐഷയ്ക്കൊപ്പം ഓസ്ട്രേലിയയിലാണ് കുട്ടി. കുട്ടിയെ ഇന്ത്യയിലേക്ക് അയക്കുന്നതിന് ഐഷ തടസവാദങ്ങൾ ഉന്നയിച്ചെങ്കിലും ഇത് തള്ളിയാണ് കുട്ടിയെ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്ന് കോടതി ഉത്തരവിട്ടത്.

ജൂൺ 17നാണ് ശിഖർ ധവാന്‍റെ കുടുംബ സംഗമം നിശ്ചയിച്ചിരുന്നത്. എന്നാൽ കുട്ടിയുടെ വിദ്യാഭ്യാസം തടസപ്പെടുമെന്ന് ചൂണ്ടിക്കാട്ടി മകനെ ഇന്ത്യയിലേക്ക് അയക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് ഐഷ അറിയിച്ചതിനെത്തുടർന്ന് ചടങ്ങ് ജൂലൈ ഒന്നിലേക്ക് മാറ്റിയിരിക്കുകയാണ്. ഈ സമയത്ത് ക്ലാസില്ലെന്ന കാരണത്താലാണ് ചടങ്ങ് മാറ്റിവെച്ചത്. എന്നാൽ വീണ്ടും എതിർപ്പുമായി ഐഷ രംഗത്തത്തുകയായിരുന്നു. പുതിയ തീയതി നിശ്ചയിക്കുന്നതിന് മുമ്പ് കുടുംബാംഗങ്ങോട് ആലോചിക്കാത്തതിനാൽ ഇത് നടക്കില്ലെന്നായിരുന്നു ഇവരുടെ വാദം.

എന്നാൽ ചടങ്ങ് പരാജയപ്പെട്ടാലും പരാതിക്കാരനും കുടുംബാംഗങ്ങൾക്കും കുട്ടിയെ കാണാനുള്ള അവസരമായിരിക്കും ഇതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. കുട്ടി കുടുംബാംഗങ്ങളെ കണ്ടുമുട്ടുന്നത് യുക്തിരഹിതമാണെന്ന് പറയാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. കുട്ടി ധവാൻ കുടുംബത്തെ കാണുന്നതിനെ എതിർക്കാൻ മതിയായ കാരണങ്ങൾ ബോധിപ്പിക്കാൻ ഐഷക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

എന്തുകൊണ്ടാണ് കുട്ടി, പരാതിക്കാരനോടും ഇന്ത്യയിലെ ബന്ധുക്കളുമായി ഇടപഴകരുതെന്ന് അവർ ആഗ്രഹിക്കുന്നത്. സ്കൂൾ അവധിയുള്ള സമയത്ത് കുട്ടി കുറച്ച് ദിവസത്തേക്ക് ഇന്ത്യയിൽ ഉണ്ടായിരിക്കണമെന്ന ഹർജിക്കാരന്‍റെ ആഗ്രഹത്തെ എതിർക്കാനാവില്ല. പ്രത്യേകിച്ച് കുട്ടിയ്ക്ക് ഹർജിക്കാരനോട് മറ്റ് പ്രശ്നങ്ങളില്ലാത്ത സാഹചര്യത്തിലെന്നും കോടതി പറഞ്ഞു.

“അമ്മയ്ക്ക് മാത്രം കുട്ടിയുടെ മേൽ അവകാശമില്ല, പിന്നെ എന്തിനാണ് അദ്ദേഹം കുട്ടിയോട് മോശമായി പെരുമാറാത്ത ഒരു അച്ഛനുമായിരിക്കുമ്പോൾ സ്വന്തം കുട്ടിയെ കാണുന്നതിനെ നിങ്ങൾ എതിർക്കുന്നത്.” എന്നും കോടതി ചോദിച്ചു. നിലവിലെ അപേക്ഷയിൽ കുട്ടിയെ സ്ഥിരമായി തനിക്കൊപ്പം നിർത്തണമെന്ന് ധവാൻ ആവശ്യപ്പെടുന്നില്ല. മറിച്ച് കുഞ്ഞിനെ കുറച്ച് ദിവസത്തേക്ക് ഇന്ത്യയിൽ വേണമെന്നത് മാത്രമാണ് അവരുടെ ആഗ്രഹമെന്നും കോടതി ചൂണ്ടിക്കാട്ടി.