രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരും;മോദി-അദാനി ബന്ധമെന്ത്’? രാഹുല്‍ ഗാന്ധി

single-img
25 March 2023

രാജ്യത്ത് ജനാധിപത്യം സംരക്ഷിക്കാനുളള പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയില്‍ ജനാധിപത്യം ആക്രമിക്കപ്പെടുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തിന്റെ ശബ്ദത്തിനായാണ് താന്‍ പോരാടുന്നതെന്നും രാഹുല്‍ ആവ‍ര്‍ത്തിച്ചു.’മോദിയും അദാനിയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം തുറന്ന് കാട്ടിയതാണ് ഈ പ്രശ്നങ്ങള്‍ക്കെല്ലാം തുടക്കമിട്ടത്. അദാനിയുമായി ബന്ധപ്പെടുത്തി ചോദ്യങ്ങള്‍ ഉന്നയിച്ചതോടെ തന്നെ ഉന്നമിട്ടു. പക്ഷേ അയോഗ്യതയ്ക്കും ഭീഷണിക്കുമൊന്നും എന്നെ നിശബ്ദനാക്കാന്‍ സാധിക്കില്ല. അദാനിയുടെ ഷെല്‍ കമ്ബനിയില്‍ ഇരുപതിനായിരം കോടി നിക്ഷേപിച്ചാരാണെന്ന് വ്യക്തമാക്കണം. അദാനിക്കായി ചട്ടങ്ങള്‍ ഭേദഗതി ചെയ്ത് വിമാനത്താവളങ്ങള്‍ നല്‍കി. ഇതെല്ലാം പുറത്ത് കൊണ്ടുവരികയും ചോദ്യം ചെയ്യുകയും ചെയ്തതോടെയാണ് എന്നെ നിശബ്ദനാക്കാന്‍ ശ്രമിക്കുന്നത്. ഞാന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി ലഭിച്ചിട്ടില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും തന്നെ ലോക്സഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല.

പാര്‍ലമെന്റിലെ തന്റെ അടുത്ത പ്രസംഗത്തെ ഭയന്നാണ് പ്രധാനമന്ത്രി തന്നെ അയോഗ്യനാക്കിയത്. അദാനിയും മോദിയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാരിക്കുകയാണ് അയോഗ്യനാക്കപ്പെട്ടത്. രാജ്യത്തെ നിയമ സംവിധാനങ്ങളെ ബഹുമാനിക്കുന്നു. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്റെ ലക്ഷ്യം. അയോഗ്യതയോ, ആരോപണങ്ങളോ തന്നെ ഏശില്ല. ജയിലിലടച്ചാലും താന്‍ ഭയക്കില്ല. വയനാട്ടിലെ ജനങ്ങള്‍ തന്‍്റെ കുടുംബമാണ്. അവര്‍ക്ക് വിശദാംശങ്ങള്‍ അറിയിച്ച്‌ കത്തെഴുതും. സത്യത്തിന് വേണ്ടി പോരാടുക എന്നത് മാത്രമാണ് തന്‍്റെ ലക്ഷ്യമെന്നും അദ്ദേഹം വിശദീകരിച്ചു>