മോഷ്ടിക്കാന്‍ വന്നതല്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും പ്രതികള്‍ കേട്ടില്ല

single-img
15 May 2023

കൊണ്ടോട്ടിയിലെ ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി രാജേഷ് മാഞ്ചി താന്‍ മോഷ്ടിക്കാന്‍ വന്നതല്ലെന്നും വിട്ടയക്കണമെന്നും പലതവണ അപേക്ഷിച്ചിരുന്നതായി വിവരം.

മോഷ്ടിക്കാന്‍ വന്നതല്ലെന്ന് ആവര്‍ത്തിച്ച്‌ പറഞ്ഞിട്ടും പ്രതികള്‍ കേട്ടില്ല. തൊട്ടടുത്തുള്ള രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ സംഭവ സമയം അക്രമികള്‍ വിളിച്ചു വരുത്തി രാജേഷ് മാഞ്ചിയെ അറിയാമോയെന്ന് ചോദിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം പ്രതികളിപ്പോള്‍ നിഷേധിക്കുകയാണ്. ഇരുനില വീടിനു സമീപം ഒരാള്‍ വീണു കിടക്കുന്നത് കണ്ടപ്പോള്‍ എത്തിയെന്ന മൊഴിയില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതികള്‍.

ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയെ മോഷണക്കുറ്റം ആരോപിച്ചാണ് കിഴിശ്ശേരിയില്‍ നാട്ടുകാരായ എട്ട് പ്രതികള്‍ രണ്ടമണിക്കൂറോളം പൈപ്പും മരക്കമ്ബുകും ഉപയോഗിച്ച്‌ കെട്ടിയിട്ട് മര്‍ദിച്ച്‌ മാരക പരിക്കേല്‍പ്പിച്ച്‌ കൊലപ്പടുത്തിയത്. ദൃശ്യങ്ങളും ഫോണില്‍ പകര്‍ത്തി പിന്നീട് തെളിവുകളും നശിപ്പിച്ചു. കൊണ്ടോട്ടി കിഴിശ്ശേരി ഒന്നാം മൈലിലില്‍ ജോലി ചെയ്യുന്ന ബീഹാര്‍ സ്വദേശി രാജേഷ് മാഞ്ചിയാണ് അതിക്രൂരമായ മര്‍ദനത്തിനൊടുവില്‍ കൊല്ലപ്പെട്ടത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥലത്തിന് മുന്നൂറ് മീറ്റര്‍ അടുത്തുള്ള വീടിന് സമീപത്തായിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.

വീട്ടുകാരനായ മുഹമ്മദ് അഫ്സലും തൊട്ടുത്ത കോഴിക്കടയിലെ രണ്ട് പേരും അര്‍ദ്ധ രാത്രി 12 മണിയോടെ ഇയാളെ പിടിച്ചുവെച്ചു. പിന്നീട് ബന്ധുക്കളും അയല്‍വാസികളുമായ അഞ്ച് പേരെക്കൂടി വിളിച്ചു വരുത്തി. മോഷണക്കുറ്റം ആരോപിച്ച്‌ കൈ കെട്ടിയിട്ട് 12.15 മുതല്‍ രണ്ടരവരെ ചോദ്യം ചെയ്ത് മര്‍ദിച്ചു. ഒടുവില്‍ കെട്ടി വലിച്ച്‌ അമ്ബതു മീറ്റര്‍ കൊണ്ടു പോയി വിവരം പൊതുപ്രവര്‍ത്തകനെ അറിയിച്ചു. ഇയാളാണ് സംഭവം പൊലീസിനെ അറിയിച്ചത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങളും ഫോട്ടോകളും പകര്‍ത്തി. പിന്നീട് ഡിലീറ്റ് ചെയ്തു. മരിച്ചയാളുടെ ടീ ഷര്‍ട്ട് ഒളിപ്പിച്ചു. കിഴിശ്ശേരി സ്വദേശി മുഹമ്മദ് അഫ്സല്‍,ഫാസില്‍,ഷററുദ്ദീന്‍, മെഹബൂബ്, അബ്ദുസമദ്, നാസര്‍, ഹബീബ്, അയ്യൂബ്, എന്നിവര്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. തൊട്ടുത്തുള്ള സിസിടിവ ദൃശ്യങ്ങള്‍ നശിപ്പിച്ച സൈനുള്‍ ആബിദീന്‍ എന്നയാളും പിടിയിലായിട്ടുണ്ട്.