കോയമ്ബത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറി

single-img
9 November 2022

കോയമ്ബത്തൂര്‍: ദീപാവലി ദിനത്തില്‍ കോയമ്ബത്തൂരില്‍ കാര്‍ സ്ഫോടനം നടത്തിയ ജമേഷ മുബിന്‍ മരിച്ചത് ഹൃദയത്തില്‍ ആണി തുളഞ്ഞു കയറിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

സ്ഫോടക വസ്തുക്കള്‍ക്കൊപ്പം ആണികളും മാര്‍ബിള്‍ കഷ്ണങ്ങളും ഉപയോഗിച്ചിരുന്നു. ഇതേ ആണികള്‍ തന്നെയാണ് ജമേഷ മുബിന്‍റെ ഹൃദയത്തില്‍ തുളഞ്ഞു കയറിയത്.

നെഞ്ചിന്റെ ഇടതുവശത്തു കൂടി തുളഞ്ഞ‍ു കയറിയ ആണികളൊന്നാണ് ഹൃദയത്തില്‍ തറച്ചത്. ഒട്ടേറെ ആണികള്‍ ജമേഷ മുബിന്‍റെ ശരീരത്തില്‍ തുളഞ്ഞുകയറിയതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. സ്ഫോടനത്തില്‍ ജമേഷ മുബിന് ദേഹത്തൊട്ടാകെ കടുത്ത പൊള്ളലേറ്റെങ്കിലും ശരീരം ചിന്നിച്ചിതറിയിരുന്നില്ല.

ഒക്ടോബര്‍ 23ന് പുലര്‍ച്ചെ 4.03നാണ് കോട്ടമേട് സംഗമേശ്വരര്‍ ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ രണ്ടു ചെറിയ സ്ഫോടനങ്ങളും ഒരു വന്‍ സ്ഫോടനവും നടന്നത്. ഡ്രൈവറുടെ സീറ്റില്‍ നിന്ന് ഏതാനും അടി ദൂരെ ക്ഷേത്രത്തിനു മുന്നില്‍ റോഡിലാണ് ജമേഷ മുബിന്റെ മൃതദേഹം കണ്ടെത്തിയത്.

അതിനിടെ കാര്‍ സ്ഫോടന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആറുപേരെ ഇന്നലെ ചെന്നൈ പൂന്തമല്ലിയിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ആറുപേരെയും 22വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തതിനെ തുടര്‍ന്ന് കോയമ്ബത്തൂര്‍ ജയിലിലേക്ക് അയച്ചു.

അതേ സമയം കോയമ്ബത്തൂര്‍ ചാവേര്‍ സ്ഫോ‌ടനക്കേസിലെ പ്രതി‌യുടെ വീട്ടില്‍ സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ പെന്‍ഡ്രൈവ് പിടിച്ചെടുത്തു. ചാവേര്‍ സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടില്‍ നിന്നാണ് പെന്‍ഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പഗാണ്ട വീഡിയോകളാണ് പെന്‍ഡ്രൈവിലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ കഴിഞ്ഞ നാല് വര്‍ഷത്തെ നീക്കങ്ങളും ഇയാള്‍ ആരുമായൊക്കെ ബന്ധപ്പെട്ടുവെന്നതും പരിശോധിക്കുകയാണെന്നും പൊലീസ് പറഞ്ഞു.

പിടിച്ചെടുത്ത പെന്‍ഡ്രൈവില്‍ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതില്‍ നാല്‍പതോളം വീഡിയോ ശ്രീലങ്കന്‍ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരന്‍ സെഹ്റാന്‍ ബിന്‍ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിര്‍ നായിക്കിന്റെ പ്രഭാഷണങ്ങളും. ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകളുടേതാണെന്നും പൊലീസ് വ്യക്തമാക്കി. 2019ന് ശേഷം പെന്‍ഡ്രൈവില്‍ പുതി‌ വീഡിയോ ചേര്‍ത്തിട്ടില്ല.