മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി

single-img
3 August 2023

തിരുവനന്തപുരം:  മിത്ത് വിവാദം കത്തിനിൽക്കെ മെഡിക്കൽ സമ്മേളന പരിപാടിയിൽ വിഷയം പരാമർശിക്കാതെ മുഖ്യമന്ത്രി. ശ്രിചിത്ര തിരുനാൾ ഫോ‌ർ മെഡിക്കൽ സയൻസ് ആന്‍റ് ടെക്നോളജി സംഘടിപ്പിക്കുന്ന അന്തർ ദേശീയ കോൺഫറൻസ് ഉദ്ഘാടനത്തിലാണ് വിവാദങ്ങൾ തൊടാതെയുള്ള മുഖ്യമന്ത്രിയുടെ പ്രസംഗം. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും മനുഷ്യനന്മയ്ക്കായി ഉപയോഗപ്പെടുത്തണമെന്നും ഗവേഷണ രംഗത്തെ ന്യൂനതകൾ പരിഹരിക്കാൻ കേരളം കഴിയുന്നത്ര ശ്രമിക്കുന്നുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്പീക്കറുടെ പരാമർശത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് എന്‍എസ്‍എസ് ആവശ്യപ്പെടുമ്പോഴാണ് മുഖ്യമന്ത്രിയുടെ മൗനം.

അതേസമയം, തന്‍റെ പ്രസ്താവനയില്‍ ഉറച്ച് നല്‍ക്കുകയാണെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍ വ്യക്തമാക്കി. ചരിത്രത്തെ വശച്ചൊടിക്കുകയാണെന്നും ചരിത്രത്തെ കാവിവത്ക്കരിക്കുന്നുവെന്നും എ എന്‍ ഷംസീര്‍ പറഞ്ഞു. തന്നെ എതിര്‍ക്കാം, പക്ഷേ വസ്തുതകള്‍ അല്ലാത്തത് പ്രചരിപ്പിക്കരുതെന്നും ശാസ്ത്രിത്തെ പ്രോത്സാഹിപ്പിക്കുകയെന്നാല്‍ വിശ്വാസത്തെ തള്ളിപ്പറയലല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടന സംരക്ഷിക്കപ്പെടണം. ഭിന്നിപ്പുണ്ടാക്കാന്‍ ഒരു ശക്തിയെയും അനുവദിക്കരുതെന്നും അത് ഓരോ വിദ്യാര്‍ത്ഥിയും ഉറപ്പ് വരുത്തണമെന്നും ഷംസീര്‍ പറഞ്ഞു. കേരളം മതനിരപേക്ഷതയുടെ മണ്ണാണ്. എല്ലാ മതവിശ്വാസികളെയും ബഹുമാനിക്കുന്നതാണ് കേരള സംസ്കാരം. ജനാധിപത്യത്തില്‍ ഏറ്റവും പ്രധാനം ചര്‍ച്ചയും സംവാദങ്ങളും വിയോജിപ്പുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.