അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി

single-img
19 January 2023

കണ്ണൂര്‍ : കണ്ണൂര്‍ അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പില്‍ രണ്ടാം പ്രതി ആന്റണി സണ്ണിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തളളി.

തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. പ്രതികള്‍ ശ്രമിച്ചത് സമാന്തര സാമ്ബത്തിക മേഖല സൃഷ്ടിക്കാനെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ കെ അജിത്ത് കുമാര്‍ വാദിച്ചു. പ്രധാന പ്രതിക്ക് ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നുമുള്ള വാദം കോടതി അംഗീകരിച്ചു. ഒളിവില്‍ കഴിഞ്ഞാണ് പ്രതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്.

സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ഇതുവരെ ലഭിച്ച 350 ഓളം പരാതികളിലായി 30 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടന്നതായാണ് പൊലീസ് പറയുന്നത്. രാജ്യത്തിന് പുറത്തു നിന്നും വന്‍ തോതില്‍ സ്ഥാപനത്തിലേക്ക് പണം വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഹവാല ഇടപാടുകള്‍ നടന്നതായുള്ള സംശയത്തിലേക്ക് പൊലീസ് എത്തുന്നത്. ഇതിനു മുന്‍പ് ഇ ഡി യുടെ അന്വേഷണം നടന്നിട്ടുള്ളതും സംശയം ബലപ്പെടുത്തുന്നു.

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമ്ബത്തിക ഇന്റലിജന്‍സ് യൂണിറ്റിന്റെ സഹായത്തോടെ ഹവാല ഇടപാടുകള്‍ നടന്നിട്ടുണ്ടോയെന്ന കാര്യത്തില്‍ വ്യക്തത വരുത്താനാണ് സംസ്ഥാന പൊലീസ് ശ്രമിക്കുന്നത്. കള്ളം പണം വെളുപിക്കാന്‍ കണ്ണൂര്‍ അര്‍ബന്‍ നിധിയും സഹ സ്ഥാപനമായ എനി ടൈം മണിയും ഡയറക്ടര്‍മാര്‍ ഉപയോഗിച്ചോ എന്ന കാര്യവും പരിശോധിക്കുകയാണ് . ഇതിനിടെ കൂടുതല്‍ ജീവനക്കാരെയും ഒളിവില്‍ പോയ എനി ടൈം മണിയുടെ ഡയറക്ടര്‍ ആന്റണിയെയും കസ്റ്റഡിയിലെടുക്കാനുള്ള നടപടി പൊലീസ് തുടങ്ങിയതിനിടയിലായിരുന്നു മുന്‍കൂ‍ര്‍ ജാമ്യാപേക്ഷയുമായി ഇയാള്‍ കോടതിയെ സമീപിച്ചത്.

കേസിലെ പ്രതികളായ തൃശ്ശൂര്‍ സ്വദേശി ഗഫൂര്‍, മലപ്പുറം സ്വദേശി ഷൗക്കത്തലി എന്നിവരെ കഴിഞ്ഞ ദിവസം ഇവരുടെ വീടുകളിലും സ്ഥാപനത്തിന്റെ വിവിധ ബ്രാഞ്ചുകളിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തിയിരുന്നു. 12% പലിശയും സ്ഥാപനത്തില്‍ ജോലിയും വാഗ്ദാനം ചെയ്താണു നിക്ഷേപകരെ വലയില്‍ വീഴ്ത്തിയത്. കൂലിപ്പണിക്കാര്‍ മുതല്‍ ഡോക്ടര്‍മാരും പ്രവാസികളും വരെ ഇരകളായാതായാണ് വിവരം. 59 ലക്ഷം രൂപ നഷ്ടപ്പെട്ട തലശ്ശേരി സ്വദേശിയായ ഡോകടറുടെ പരാതിയിലാണ് ആദ്യം കേസെടുത്തത്. 5300 രൂപ മുതല്‍, ഒരു കോടിയോളം രൂപ വരെ നിക്ഷേപിച്ചവരുണ്ടെന്ന് പൊലീസ് പറയുന്നു.

2020ല്‍ ആണു കമ്ബനി തുടങ്ങിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് വരെ ജീവനക്കാര്‍ക്കു ശമ്ബളവും നിക്ഷേപകര്‍ക്കു പലിശയും കൃത്യമായി നല്‍കിയിരുന്നതായാണു വിവരം. അതിന് ശേഷം എങ്ങനെയാണ് തട്ടിപ്പ് തുടങ്ങിയത് എന്നതിനെ കുറിച്ചാണ് പൊലീസ് അന്വേഷിക്കുന്നത്. അഞ്ചാം പ്രതിയും സ്ഥാപനത്തിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ ജീനയെയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.