വാഹനത്തിനുള്ളില്‍ വച്ച്‌ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

single-img
19 November 2022

കൊച്ചി: കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ വച്ച്‌ മോഡലിനെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക്, നിതിന്‍, സുധി എന്നിവരാണ് പിടിയിലായത്. മോഡലിന്‍റെ സുഹൃത്തായ രാജസ്ഥാന്‍ സ്വദേശി ഡിംപലിനെയും എറണാകുളം സൗത്ത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഡിംപലിന്‍റെ സുഹൃത്താണ് വിവേക്. കസ്റ്റഡിയിലെടുത്ത വാഹനവും വിവേകിന്‍റേതാണ്.

തേവരയിലെ ഹോട്ടല്‍ പാര്‍ക്കിംഗില്‍ മോഡല്‍ കുഴഞ്ഞ് വീണ ശേഷം മൂന്ന് പ്രതികള്‍ ചേര്‍ന്ന് വാഹനത്തില്‍ കയറ്റുമ്ബോള്‍ ഡിംപല്‍ വാഹനത്തില്‍ ആദ്യം കയറിയിരുന്നില്ല. നാല്‍പത്തിയഞ്ച് മിനിറ്റ് നഗരത്തില്‍ കറങ്ങിയ ശേഷം ഹോട്ടലില്‍ മടങ്ങിയെത്തിയാണ് ഡിംപലിനെ കൂട്ടികൊണ്ട് പോകുന്നത്. കളമശേരി മെഡിക്കല്‍ കൊളെജില്‍ തുടരുന്ന മോഡലില്‍ നിന്ന് പൊലീസ് വീണ്ടും മൊഴിയെടുത്തേക്കും. പിടിയിലായവരെ ലഹരി പരിശോധനക്കും വിധേയമാക്കും.

വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവങ്ങളുടെ തുടക്കം. ബലാത്സംഗത്തിനിരയായ യുവതിയെ കാക്കനാട്ടുളള താമസ സ്ഥലത്തെത്തി പ്രതിയായ സ്ത്രീയും മൂന്നു യൂവാക്കളും കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയും ഇവരും പരിചയക്കാരാണ്. കൊച്ചി എം ജി റോഡിലെ ഡാന്‍സ് ബാറിലേക്കാണ് ഇവര്‍ പോയത്. ബാറിലെത്തി മദ്യപിക്കുകയായിരുന്നു ഇവര്‍. എന്നാല്‍ ബലാത്സംഗത്തിനിരയായ യുവതി രാത്രി പത്ത് മണിയോടെ ബാറില്‍ കുഴഞ്ഞു വീഴുകയായിരുന്നു.

മദ്യലഹരിയില്‍ കുഴഞ്ഞുവീണതാണെന്നും താമസസ്ഥലത്ത് എത്തിക്കാമെന്നും പറഞ്ഞ് യുവതിയെ ഒപ്പമുണ്ടായിരുന്ന മൂന്ന് യുവാക്കളും ചേര്‍ന്ന് തങ്ങളുടെ വാഹനത്തില്‍ കയറ്റുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന സ്ത്രീ ഇവര്‍ക്കൊപ്പം വാഹനത്തില്‍ കയറിയതുമില്ല. ഇതിന് ശേഷമായിരുന്നു ക്രൂര ബലാത്സംഗം നടന്നത്. കൊച്ചി നഗരത്തിലെ പല ഭാഗങ്ങളില്‍കൊണ്ടുപോയി വാഹനത്തിനുളളില്‍വെച്ച്‌ പ്രതികള്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അ‌ര്‍ധരാത്രിയോടെ യുവതിയെ പ്രതികള്‍ കാക്കനാട്ടെ താമസസ്ഥലത്ത് ഇറക്കിവിട്ട് കടന്നുകളയുകയും ചെയ്തു.