മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍

single-img
26 January 2023

മലപ്പുറം: മലപ്പുറത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. കോഡൂര്‍ ചെമ്മന്‍കടവ് സ്വദേശി മുഹമ്മദ് ബഷീറിനെ(55)യാണ് മലപ്പുറം പിടികൂടിയത്.

2019 മുതല്‍ അയല്‍വാസിയായ കുട്ടിയെ ഇയാള്‍ പീഡനത്തിനിരയാക്കി വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മാനസിക സമ്മര്‍ദ്ദത്തിലായ കുട്ടി അധ്യാപകരോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്ത് അറിയുന്നത്.

അതേസമയം, നെടുങ്കണ്ടത്ത് പോക്സോ കേസ് പ്രതി കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എസ് എച്ച്‌ ഒ ക്കെതിരെയും വകുപ്പ് തല നടപടി ഉണ്ടായേക്കും. പ്രതികളുടെ ചിത്രം ചോര്‍ത്തി നല്‍കിയ പൊലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. തിങ്കളാഴ്ച രാത്രിയിലാണ് ഏഴാംക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയായ അച്ഛന്‍ രക്ഷപെട്ടത്.

പ്രതിക്കൊപ്പം പോയ സിവില്‍ പൊലീസ് ഉദ്യോഗസ്ഥരായ ഷാനു എം വാഹിദ്, ഷമീര്‍ കെ ബി എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍. രണ്ടു പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടു പോകുമ്ബോള്‍ അഞ്ചു പൊലീസുകാരെങ്കിലും ഉണ്ടാകേണ്ടതാണ്. എന്നാല്‍, രണ്ടു പേര്‍ മാത്രമാണ് പ്രതികള്‍ക്കൊപ്പമുണ്ടായിരുന്നത്. നെടുങ്കണ്ടം എസ് എച്ച്‌ ഒ, സംഭവ ദിവസം സ്റ്റേഷന്‍ ചാര്‍ജ് വഹിച്ചിരുന്ന ഉദ്യോഗസ്ഥന്‍ എന്നിവര്‍ ഗുരുതരമായ കൃത്യവിലോപം കാട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് ഇടുക്കി എസ്പി വി യു കുര്യാക്കോസ് പറഞ്ഞു.

പോക്സോ കേസ് പ്രതികളുടെ ചിത്രം ചോര്‍ത്തി നല്‍കിയ സംഭവത്തിലും പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകും. ഇരയെ തിരിച്ചറിയുന്ന തരത്തില്‍ ചിത്രങ്ങള്‍ പുറത്തു വിട്ടതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. സ്റ്റേഷനുള്ളില്‍ നില്‍ക്കുന്ന ചിത്രമാണ് പൊലീസുകാരുടെ വാട്സാപ്പ് ഗ്രൂപ്പില്‍ നിന്നും പുറത്തായത്. പ്രതി രക്ഷപ്പെടുന്നതിനു മുമ്ബ് ചിത്രങ്ങള്‍ പ്രചരിച്ചതായി സ്പെഷ്യല്‍ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. രണ്ടു സംഭവത്തിലും ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ഇന്റലിജന്‍സും, സ്പെഷ്യല്‍ ബ്രാഞ്ചും റിപ്പോര്‍ട്ട് നല്‍കി.