പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി

single-img
19 December 2022

ഡല്‍ഹി: പൊലീസുകാര്‍ സദാചാര പൊലീസുകാരാകേണ്ടെന്ന് സുപ്രീംകോടതി. വ്യക്തിയുടെ അവസ്ഥ ചൂഷണം ചെയ്യരുത്. സാഹചര്യങ്ങള്‍ മുതലെടുത്ത് ശാരീരിക, ഭൗതിക ആവശ്യങ്ങള്‍ മുന്നോട്ടു വെക്കുന്നത് തെറ്റാണെന്നും കോടതി വ്യക്തമാക്കി.

ഗുജറാത്തില്‍ സിഐഎസ്‌എഫ് ഉദ്യോഗസ്ഥനെ പിരിച്ചു വിട്ട നടപടി ശരിവെച്ചു കൊണ്ടാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് പൊലീസ് സേനകള്‍ക്ക് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.

വഡോദരയിലെ ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന സിഐഎസ്‌എഫ് കോണ്‍സ്റ്റബിള്‍ സന്തോഷ് കുമാര്‍ പാണ്ഡെയെയാണ് സദാചാര പൊലീസ് ആരോപണത്തെത്തുടര്‍ന്ന് പിരിച്ചു വിട്ടത്. അപമര്യാദയായ പെരുമാറ്റമുണ്ടായെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ 2001 ഒക്ടോബറിലായിരുന്നു പാണ്ഡെക്കെതിരെ നടപടിയെടുത്തത്.

ഇതു ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി 2014 ഡിസംബര്‍ 16 ന് സന്തോഷ് കുമാര്‍ പാണ്ഡെയെ പിരിച്ചു വിട്ടത് റദ്ദാക്കുകയും, സര്‍വീസില്‍ തിരിച്ചെടുക്കാനും ഉത്തവിട്ടു. നടപടിയെടുത്ത കാലം മുതലുള്ള ശമ്ബളം 50 ശതമാനം നല്‍കാനും നിര്‍ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിട്ടുണ്ട്.

ഐപിസിഎല്‍ ടൗണ്‍ഷിപ്പില്‍ സുരക്ഷാ ഡ്യൂട്ടിക്കിടെ അതുവഴി ബൈക്കില്‍ വന്ന മഹേഷ് ബി ചൗധരി, പ്രതിശ്രുത വധു എന്നിവരെ തടഞ്ഞു നിര്‍ത്തുകയും സദാചാര പൊലീസ് ചമഞ്ഞ് അപമര്യാദയോടെ പെരുമാറുകയും ചെയ്തുവെന്നാണ് പരാതി. വിട്ടയക്കുന്നതിന് പ്രതിഫലമായി പരാതിക്കാരന്റെ വാച്ചും ഊരി വാങ്ങിയതായി പരാതിയില്‍ പറയുന്നു.