24 ന്യൂസില്‍ നിന്ന് സുജയ പാര്‍വതി സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ കാരണം ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍: ടിജി മോഹന്‍ദാസ്

single-img
13 March 2023

24 ന്യൂസ് ചാനലിൽ നിന്നും നിന്ന് സുജയ പാര്‍വതി സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ മൂലകാരണം ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണ്‍ ആണെന്ന് ബിജെപിയുടെ മുന്‍ ഐടി സെല്‍ അധ്യക്ഷന്‍ ടിജി മോഹന്‍ദാസ്. സത്യാവസ്ഥ ഇതായിരിക്കേ തന്റെ പിന്‍തുണ ബിഎംഎസിനും സുജയ പാര്‍വതിക്കുമാണെന്ന് ടിജി മോഹന്‍ ദാസ്ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.

ഇവിടെ മാധ്യമ രംഗത്ത് നിന്ന് ഒരു പിന്‍തുണയും സുജയയ്ക്ക് കിട്ടും എന്ന് താൻ പ്രതീക്ഷിക്കുന്നില്ലെന്നും . കാരണം എന്താണെന്ന് എല്ലാവര്‍ക്കും അറിയാമല്ലോ.. പക്ഷേ വിനു വി ജോണിന് സുജയയെ പിന്‍തുണയ്ക്കാനുള്ള ധാര്‍മിക ബാധ്യതയുണ്ടെന്നും അദേഹം പറയുന്നു.

ടിജി മോഹന്‍ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്പൂര്‍ണരൂപം:

ആണ് എന്ന് പറഞ്ഞാല്‍ എത്ര പേര്‍ വിശ്വസിക്കും?! എന്നാല്‍ അതാണ് സത്യം!
വിനുവിനെതിരെ കുറച്ചു നാള്‍ മുന്‍പ് കേസും പോലീസുമൊക്കെ വന്നിരുന്നല്ലോ. (അത് ഇപ്പോഴും തീര്‍ന്നിട്ടില്ല) ആ സമയത്ത് 24 ന്യൂസിന്റെ ഡെസ്‌കില്‍ ഒരു സീനിയര്‍ മാധ്യമ പ്രവര്‍ത്തകന്‍ ‘നന്നായി! ആ — മോന്റെ കുര നിര്‍ത്തേണ്ട സമയമായി’ എന്നും മറ്റും ആവര്‍ത്തിച്ച് മോശമായ ഭാഷയില്‍ കമന്റുകള്‍ പറഞ്ഞു. സഹികെട്ട സുജയ പറഞ്ഞു – എന്തിനാണ് ഇങ്ങനെയൊക്കെ പറയുന്നത്?

ആ’കുര’ ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. അതുകൊണ്ടാണല്ലോ അതിന് റീച്ച് ഉള്ളത്! എനിക്കോ താങ്കള്‍ക്കോ അങ്ങനെ ‘കുരയ്ക്കാന്‍’ കഴിയാത്തതിന് വിനുവിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല..
ഇതോടെ മാധ്യമ പ്രവര്‍ത്തകന്റെ ദേഷ്യം സുജയയോടായി. ‘നിന്റെ കുരയും ഞാന്‍ നിര്‍ത്തിക്കുമെടീ –മോളേ’ എന്നായി അദ്ദേഹം!

ഇങ്ങനെയൊക്കെ മോശം വാക്കുകളുപയോഗിച്ച് പരസ്യമായി ഡെസ്‌കില്‍ വെച്ച് അപമാനിച്ചു എന്ന് പറഞ്ഞ് സുജയ internal grievance committee ക്ക് പരാതി നല്‍കി. (ഇതില്‍ ലൈംഗികാരോപണമൊന്നുമില്ല; പീഡനവുമില്ല! – insulting with indecent words മാത്രമേയുള്ളൂ)

അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മേല്‍പ്പറഞ്ഞ ആളും സുജയയ്‌ക്കെതിരെ ഒരു പരാതി നല്‍കി. അതിന്റെ ഉള്ളടക്കം എനിക്ക് ലഭ്യമായിട്ടില്ല. പക്ഷേ, താനല്ല സുജയയാണ് മോശം വാക്കുകള്‍ ഉപയോഗിച്ചത് എന്നാണ് അങ്ങേരുടെ വാദം എന്നറിയുന്നു.. ഏതായാലും ഇതൊന്നും പുറത്താരും അറിഞ്ഞില്ല..

ആഴ്ചകള്‍ കഴിഞ്ഞ് ബിഎംഎസ് അവരുടെ വനിതാദിന പരിപാടിയിലേക്ക് സുജയയെ ക്ഷണിക്കുന്നു. സുജയയുടെ സീനിയര്‍ ഗോപീകൃഷ്ണന്‍ സുജയയ്ക്ക് അനുമതി നല്‍കുന്നു. ചാനലിന്റെ വണ്ടിയില്‍ തന്നെ സുജയ എത്തുന്നു; പ്രസംഗിക്കുന്നു. അരമണിക്കൂറോളം നീണ്ട പ്രസംഗത്തിനിടയില്‍ മറ്റു വിഷയങ്ങള്‍ പറയുന്ന കൂട്ടത്തില്‍ എല്ലായിടത്തും സ്ത്രീകള്‍ വെല്ലുവിളി നേരിടുന്നുണ്ട്; മാധ്യമ സ്ഥാപനങ്ങളിലും ഇതാണ് സ്ഥിതി എന്നും മറ്റും സുജയ പ്രസംഗിക്കുന്നു.

പരാതി പരിഹരിക്കുന്ന ഫോറം അത് ചെയ്യുന്നില്ലെങ്കില്‍ നിയമനടപടിക്ക് പോകണം എന്ന് സ്ത്രീകളോട് ആവശ്യപ്പെടുന്നു. കേള്‍ക്കുന്നവര്‍ക്ക് ഇത് ഒരു സാധാരണ പ്രസംഗമെന്ന് തോന്നും, പക്ഷേ 24 ചാനലിലെ ആളുകള്‍ക്ക് ഇത് സ്വന്തം ചാനലിനെപ്പറ്റിയാണ് എന്നേ തോന്നുകയുള്ളൂ. കോഴി കട്ടവന്റെ തലയില്‍ പൂടയിരിക്കും എന്ന് പറയുമ്പോള്‍ തപ്പി നോക്കുന്നതു പോലെ! ഏതായാലും പിറ്റേന്ന് സുജയ സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. കാരണങ്ങള്‍

  1. സഹപ്രവര്‍ത്തകനെപ്പറ്റി കൊടുത്ത പരാതിയില്‍ കഴമ്പില്ല
  2. Political leanings ഉള്ള ഒരു സംഘടനയുടെ യോഗത്തില്‍ ചെന്ന് സ്വന്തം സ്ഥാപനത്തിന് എതിരെ സംസാരിച്ചു

പിന്നെന്തൊക്കെയോ അപ്രധാന കാര്യങ്ങളുമുണ്ട്. ഇതൊന്നും ഒരാളെ ജോലിയില്‍ നിന്ന് പുറന്തള്ളാനുള്ള കാരണങ്ങളല്ല. പരാതിയില്‍ കഴമ്പില്ല എങ്കില്‍ അത് തള്ളിക്കളയാമെന്നല്ലാതെ പരാതി കൊടുത്തയാളെ കുറ്റക്കാരിയാക്കുന്നതെന്തിന്? ഭാവിയില്‍ പരാതി കൊടുക്കാന്‍ തന്നെ സ്ത്രീകള്‍ ഭയപ്പെടുന്ന അവസ്ഥയല്ലേ ഇതിലൂടെ ഉണ്ടാവുക?

ബിഎംഎസ് പരിപാടിയില്‍ പോകാന്‍ അനുവാദം കൊടുത്തിട്ട് പിന്നെ അതിന്റെ പേരില്‍ തന്നെ നടപടി എടുത്തത് എങ്ങനെ ന്യായീകരിക്കാന്‍ പറ്റും? അതിനാല്‍ സുജയയെ സസ്‌പെന്‍ഡ് ചെയ്തത് ന്യായമല്ല. അത് dismissal ന് മുന്നോടിയാണല്ലോ.. ആരുടെയോ നിര്‍ബന്ധത്തിന് വഴങ്ങിയാവണം 24 മാനേജ്‌മെന്റ് ഈ നടപടി എടുത്തത് എന്ന് ഞാന്‍ കരുതുന്നു. അത് ഒട്ടും ശരിയായില്ല ബിഎംഎസ് ആണെങ്കിലോ മനസ്സറിയാത്ത ഒരു കുഴപ്പത്തില്‍ ചെന്നു പെട്ടിരിക്കുന്നു! 24 ന്യൂസിനെ കൊച്ചാക്കാനോ സുജയയെ കുഴപ്പത്തിലാക്കാനോ ഒന്നും ബിഎംഎസിന് ഉദ്ദേശ്യമുണ്ടായിരുന്നില്ല.

ഇതൊക്കെയാണ് അവർ പ്രതിഷേധിക്കാൻ കാരണം. സത്യാവസ്ഥ ഇതായിരിക്കേ എൻ്റെ പിൻതുണ ബിഎംഎസിനും സുജയ പാർവതിക്കുമാണ്

മാധ്യമ രംഗത്ത് നിന്ന് ഒരു പിൻതുണയും സുജയയ്ക്ക് കിട്ടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല. കാരണം എന്താണെന്ന് എല്ലാവർക്കും അറിയാമല്ലോ.. പക്ഷേ വിനു വി ജോണിന് സുജയയെ പിൻതുണയ്ക്കാനുള്ള ധാർമിക ബാധ്യതയുണ്ട്. അത് അദ്ദേഹം നിറവേറ്റുമോ എന്നത് million dollar question ആണ്. കാത്തിരിക്കാം