സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത;സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി

single-img
2 September 2023

ദില്ലി: സീറ്റ് വിഭജനത്തെ ചൊല്ലി ഇന്ത്യ സഖ്യത്തിൽ ഭിന്നത. സംയുക്ത വാർത്ത സമ്മേളനം ബഹിഷ്ക്കരിച്ച് മമത ബാനർജി. കൃത്യമായ സമയത്തിനുള്ളിൽ സംസ്ഥാനങ്ങളിൽ  സീറ്റ് വിഭജനം നടത്തണമെന്ന് മമത ബാനർജി ആവശ്യപ്പെട്ടു. എന്നാൽ  മമതയുടെ നിലപാടിനോട് കോൺഗ്രസടക്കം മൗനം പാലിച്ചു.  അതേ സമയം ആർജെഡി, സമാജ് വാദി പാർട്ടികൾ മമതയുടെ നിലപാടിനോട് അനുകൂലിച്ചു. 
മമതയുടെ പ്രതിഷേധത്തെ തുടർന്ന് ജാതി സെൻസസിൽ പ്രമേയം പാസാക്കാനായില്ല. 

പ്രതിപക്ഷ പാര്‍ട്ടികള്‍ രൂപീകരിച്ച ഇന്ത്യൻ നാഷണൽ ഡെവലപ്‌മെന്റൽ ഇൻക്ലൂസീവ് അലയൻസ് (ഇന്ത്യ) സഖ്യത്തെ നയിക്കാന്‍ 14 അംഗ കോർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. സമിതിക്ക് കൺവീനർ ഇല്ല. ഗാന്ധി കുടുംബത്തിൽ നിന്ന് അംഗങ്ങളില്ല. ശരദ് പവാറാണ് കമ്മിറ്റിയിലെ മുതിർന്ന നേതാവ്. കോൺഗ്രസ് പാര്‍ട്ടിയിൽ നിന്ന് കെ സി വേണുഗോപാലാണ് സമിതിയിലുള്ളത്. തേജസ്വി യാദവും ഒമർ അബ്ദുള്ളയും ഡി രാജയും സമിതിയിലുണ്ട്. സിപിഎം പ്രതിനിധി ആരെന്ന് പിന്നീട് തീരുമാനിക്കും.

അതേസമയം, പ്രതിപക്ഷ പാർട്ടികൾക്കിടയിലെ സീറ്റ് വിഭജനം സെപ്റ്റംബർ 30 നകം പൂർത്തിയാക്കാൻ ധാരണ. മുംബൈയിൽ വച്ച് ഇന്ത്യ മുന്നണിയിലെ നേതാക്കൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ധാരണയായത്. തെരഞ്ഞെടുപ്പ് നേരത്തെ നടന്നേക്കുമെന്ന് സൂചന കിട്ടിയതോടെ തയ്യാറെടുപ്പ് വേഗത്തിലാക്കാനാണ് തീരുമാനം.