ഖത്തർ ലോകകപ്പ്: ഘാനയുടെ മുന്നിൽ പൊരുതി കീഴടങ്ങി ദക്ഷിണ കൊറിയ

single-img
28 November 2022

ഖത്തർ ലോകകപ്പിൽ ആദ്യന്തം വാശിയേറിയ മത്സരത്തിൽ പിറന്നത് മറ്റൊരു കാവ്യം. ഗ്രൂപ്പ് എച്ചിലെ ഇന്ന് നടന്ന പോരാട്ടത്തിൽ ദക്ഷിണ കൊറിയയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ഘാന മികച്ച വിജയം സ്വന്തമാക്കി. സാലിസു, കുഡൂസ് എന്നിവരാണ് ഘാനയ്ക്കായി ഗോളുകൾ നേടിയത്.

അതേസമയം, ദക്ഷിണ കൊറിയയുടെ രണ്ട് ഗോളുകളും വലയിലാക്കിയത് ചോ ഗ്യൂ സംങ് ആയിരുന്നു. ആദ്യം മുതൽ കളിയിൽ വ്യക്തമായ ആധിപത്യം പുലർത്തിയത് ദക്ഷിണ കൊറിയ ആയിരുന്നു. പക്ഷെ , കളിയുടെ ഗതിമാറ്റിയ ആദ്യ ഗോൾ 24-ാം മിനിറ്റിൽ പിറന്നു.  ജോർദാൻ ആയൂ തൊടുത്ത് വിട്ട പന്ത് ക്ലിയർ ചെയ്യാൻ പ്രതിരോധ സംഘത്തിന് കഴിഞ്ഞില്ല. മുഹമ്മദ് സാലിസുവിന്റെ ഇടംകാലൻ ഷോട്ട് വലയിൽ കയറി.

10 മിനിറ്റിനുള്ളിൽ തന്നെ രണ്ടാമത്തെ ഗോൾ നേടിയാണ് ആഫ്രിക്കൻ വീര്യം ചോരില്ലെന്നുള്ള കാര്യം ഏഷ്യൻ ശക്തികളെ ഘാന വീണ്ടും ഓർമ്മിപ്പിച്ചത്. നേരത്തെ നടന്ന മത്സരത്തിൽ മികവ് കാട്ടിയ മുഹമ്മദ് കുഡൂസ് ആണ് ഇത്തവണ ഘാനയ്ക്ക് സന്തോഷം നൽകിയത്. കുടൂസിന്റെ ഹെ‍ഡർ ഗോൾ ആദ്യ പകുതിയിൽ ഘാനയ്ക്ക് രണ്ട് ഗോൾ ലീഡ് സമ്മാനിച്ചു.

മത്സരത്തിലെ രണ്ടാം പകുതിയിൽ തീവ്ര ആക്രമണം അഴിച്ചു വിടുന്ന ദക്ഷിണ കൊറിയക്ക് മുന്നിൽ ഘാന വിയർത്തു. ഘാനയുടെ താരങ്ങളെ ഞെട്ടിച്ച് മിനിറ്റുകൾക്കുള്ളിൽ രണ്ട് ഗോൾ നേടിയാണ് കൊറിയ മത്സരത്തിലേക്ക് ശക്തമായി തിരിച്ച് വന്നത്. ചോ ഗ്യൂ സംങിന്റെ ഹെഡ്ഡറുകൾക്ക് മുന്നിൽ ഘാന പ്രതിരോധം പൊളിഞ്ഞുവീണു.

58-ാം മിനിറ്റിലാണ് ആദ്യ ഗോൾ വന്നത്. ബെഞ്ചിൽ നിന്ന് കളത്തിലെത്തി, അധികം നേരം കഴിയും മുമ്പ് തന്നെ ലീ കാംഗ് ഇൻ ഇടതു വിംഗിൽ നിന്ന് നൽകിയ കിടിലൻ ക്രോസിൽ ഡൈവിംഗ് ഹെഡ്ഡറിലൂടെയാണ് സംങ് കൊറിയയുടെ ഹീറോ ആയത്.