ഷാരോണ്‍ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണം; ഗ്രീഷ്മയും ബന്ധുക്കളും സുപ്രീംകോടതിയില്‍

single-img
2 October 2023

ഷാരോണ്‍ വധക്കേസില്‍ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കാമുകന് കഷായത്തില്‍ വിഷം കലർത്തി നൽകി കൊലചെയ്ത കേസിലെ പ്രതി ഗ്രീഷ്മയും ബന്ധുക്കളും സുപ്രീംകോടതിയില്‍. ഇപ്പോൾ വിചാരണ നടക്കുന്ന നെയ്യാറ്റിന്‍കരയില്‍ നിന്ന് കന്യാകുമാരി ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജിയിലെ ആവശ്യം.

മുഖ്യ പ്രതിയായ ഗ്രീഷ്മയും കേസിലെ മറ്റു പ്രതികളുമായ ഗ്രീഷ്മയുടെ അമ്മാവന്‍, അമ്മ എന്നിവരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. സംഭവം നടന്നത് തമിഴ്‌നാട്ടിലായതിനാല്‍ വിചാരണയും അവിടെ നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കന്യാകുമാരി ജില്ലയിലെ പൂമ്പള്ളിക്കോണത്താണ് പ്രതികളുടെ വീട്. അഭിഭാഷകന്‍ ശ്രീറാം പാറക്കാട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

കാമുകനെ കഷായത്തില്‍ വിഷം കൊടുത്തു കൊന്ന ഗ്രീഷ്മ 11 മാസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് ജയില്‍ മോചിതയായത്. പൊലീസ് കസ്റ്റഡിയില്‍ കഴിയവെ ബാത്‌റൂം ക്ലീനര്‍ കഴിച്ച് ആത്മഹത്യാശ്രമം നടത്തിയതിനും ഗ്രീഷ്മക്കെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അട്ടക്കുളങ്ങര ജയിലിൽ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ കഴിഞ്ഞ 15നാണ് സഹത്തടവുകാരുടെ പരാതിയെ തുടർന്ന് ആലപ്പുഴ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലേക്ക് മാറ്റിയത്.