ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി

single-img
31 October 2022

തിരുവനന്തപുരം: പാറശാലയിലെ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയത് പല തവണ ചെറിയതോതില്‍ വിഷം നല്‍കി. കഷായത്തില്‍ വിഷം കലര്‍ത്തിയാണ് ഷാരോണിന് നല്‍കിയത്.

മറ്റൊരു വിവാഹം തീരുമാനിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ഗ്രീഷ്മയുടെ മാതാപിതാക്കളെയും ചോദ്യം ചെയ്യുകയാണ്. കര്‍ഷകനായ അമ്മാവന്‍ സൂക്ഷിച്ചിരുന്ന കീടനാശിനിയാണ് ഗ്രീഷ്മ ജ്യൂസിലും കഷായത്തിലും കലര്‍ത്തി ഷാരോണിനു നല്‍കിയത് എന്ന് പോലീസ് വ്യക്തമാക്കി. വിഷം സംബന്ധിച്ച്‌ ഗ്രീഷ്മ ഇന്റര്‍നെറ്റില്‍ തെരച്ചില്‍ നടത്തിയിരുന്നതിന്റെ തെളിവുകളും അന്വേഷണത്തില്‍ നിര്‍ണായകമായി. യുവതിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും.

കഴിഞ്ഞ മാസം 14നാണ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്ന് ഷാരോണ്‍ കഷായം കഴിച്ചത്. 15 ന് തൊണ്ട വേദന അനുഭവപ്പെട്ടു. 16 ന് തിരുവനന്തപുരം ഫോര്‍ട്ട് ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് 17 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ കഷായം കഴിച്ച വിവരം ഷാരോണ്‍ ഡോക്ടര്‍മാരോട് പറഞ്ഞില്ല. ആരോഗ്യനില മോശമായതോടെ, 20 ന് മജിസ്ട്രേറ്റും 21ന് പൊലീസും മൊഴി രേഖപ്പെടുത്തി. എന്നാല്‍ ഈ മൊഴികളിലൊന്നും ആര്‍ക്കെതിരേയും പരാതി പറഞ്ഞില്ല. 25ന് മെഡിക്കല്‍ കോളേജില്‍ വെച്ച്‌ ഷാരോണ്‍ മരിച്ചു.