ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറാണ് വി.ഡി. സതീശന്റെ ഗുരു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
29 March 2026

വർഗീയതയാണ് നാടിന്റെ ഏറ്റവും അപകടകരമായ ശത്രുവെന്നും ഇതിനെതിരെ ശക്തമായ യോജിച്ച പോരാട്ടം അനിവാര്യമാണെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷ വർഗീയതയെയും ഒരുപോലെ എതിർക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വർഗീയതയെ ചെറുത്തുതോൽപ്പിച്ചില്ലെങ്കിൽ കേരളത്തിന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകുമെന്നും, വിശ്വാസികളെ കൂടെനിർത്തിക്കൊണ്ട് മാത്രമേ വർഗീയ ശക്തികളെ പ്രതിരോധിക്കാൻ സാധിക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് ഇടതുപക്ഷം നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു. ആർ.എസ്.എസ് നേതാവ് ഗോൾവാൾക്കറാണ് വി.ഡി. സതീശന്റെ ഗുരുവെന്ന് അദ്ദേഹം ആരോപിച്ചു. പൂഞ്ഞാറിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പരാമർശിക്കവെ, അവിടെ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പി.സി. ജോർജ് എന്നല്ല, മറ്റാര് വിചാരിച്ചാലും ഇടതുപക്ഷത്തെയോ കേരളത്തെയോ തകർക്കാൻ കഴിയില്ലെന്നും കേരളത്തിൽ ഇടതുഭരണം തുടരുമെന്നും എം.വി. ഗോവിന്ദൻ മാസ്റ്റർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.