പഴയിടത്തെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്: എംവി ജയരാജൻ

single-img
9 January 2023

സ്‌കൂൾ കലോത്സവ ഭക്ഷണവുമായി ബന്ധപ്പെട്ട് പഴയിടം മോഹനന്‍ നമ്പൂതിരിയെ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളുമുണ്ടെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എംവി ജയരാജന്‍.

സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനന്‍ നമ്പൂതിരിയെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ടെന്നും അദ്ദേഹം പറയുന്നു.

എംവി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കാട്ടാളന്മാരേ അരുത്, പഴയിടം ഭയന്നോടരുത്.സ്‌കൂള്‍ കലോത്സവഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്താന്‍ നോക്കിയ കാട്ടാളന്മാരേ, നിങ്ങള്‍ക്ക് കേരളം മാപ്പുനല്‍കില്ല. രാജ്യത്തിന്റെ പല പ്രദേശങ്ങളിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും ജാതിയുടെയും ഭാഷയുടെയും പേരില്‍ മനുഷ്യനെ തല്ലിക്കൊല്ലുന്നതില്‍ ആനന്ദം കണ്ടെത്തുന്ന വര്‍ഗീയഭ്രാന്തന്മാരുണ്ട്. അവര്‍ക്ക് ശ്രീനാരായണഗുരു മുതല്‍ കൃഷ്ണപിള്ളയും എ.കെ.ജി.യും ഇഎംഎസ്സും എ.കെ.ജിയും വരെയുള്ളവര്‍ പാകപ്പെടുത്തിയ മലയാളികളുടെ മണ്ണില്‍ ഇതുവരെ സ്ഥാനം ലഭിച്ചിരുന്നില്ല. ഇന്ന് ശ്രീനാരായണഗുരു ജീവിച്ചിരുന്നെങ്കില്‍ ‘ഭക്ഷണമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി’ എന്ന ചുട്ട മറുപടി വര്‍ഗീയവൈതാളികള്‍ക്ക് നല്‍കിയേനെ.

ഭാവി പൗരന്മാരായ കുട്ടികളുടെ മനസ്സില്‍ വര്‍ഗീയവിഷം കുത്തിവെക്കുന്നവര്‍ കാവിവല്‍ക്കരണ അജണ്ടയുമായി ഭരണകൂടത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പോടെ പാഠ്യപദ്ധതിയെപ്പോലും മാറ്റിമറിക്കുമ്പോള്‍ കേരളം ഭരണഘടനയുടെ അടിസ്ഥാന തൂണായ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നു. നാളിതുവരെ കലോത്സവത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രുചികരമായ ഭക്ഷണം നല്‍കിവന്നത് പഴയിടം മോഹനന്‍ നമ്പൂതിരിയാണ്.

ഒരാപേക്ഷപവും ഇതുവരെ അദ്ദേഹം ഉണ്ടാക്കിയില്ല. അദ്ദേഹം തയ്യാറാക്കുന്ന ഭക്ഷണത്തിന്റെ രുചിയെയും മേന്മയെയും നന്മുടെ നാട്ടിലെ ജനങ്ങളും മാധ്യമകളും നിരന്തരം പുകഴ്ത്തിക്കൊണ്ടിരുന്നു. സേവനതല്പരനായി കഠിനാധ്വാനത്തിലൂടെ കലോത്സവങ്ങളുടെ ഊട്ടുപുര ഒരുക്കിയിരുന്ന മോഹനന്‍ നമ്പൂതിരിയെ ഇപ്പോള്‍ ആക്ഷേപിക്കുന്നവരില്‍ വര്‍ഗീയവാദികള്‍ മാത്രമല്ല, കപട പുരോഗമനവാദികളും വിപ്ലവവായാടികളുമുണ്ട്.

ഇത്തരത്തില്‍ ചില പ്രതികരണം വരുമ്പോള്‍ ഭയന്നോടുകയെന്നതും ഒരു പ്രതിഭാശാലിയില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നതല്ല. അങ്ങനെവന്നാല്‍ സന്തോഷിക്കുക വര്‍ഗീയക്കോമരങ്ങള്‍ മാത്രമാണ്. നമ്മെ ഭരിക്കുന്നത് ഭയമല്ല, ധീരതയാണ്. ഭയന്നോടിയവരോ മാപ്പെഴുതിക്കൊടുത്തവരോ അല്ല, ചരിത്രം രചിച്ചത്. ആ പാരമ്പര്യം പഴയിടം കാത്തുസൂക്ഷിക്കുമെന്ന് പ്രതീക്ഷിക്കട്ടെ!