സ്കൂൾ പ്രവർത്തന സമയക്രമം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല: എം ടി രമേശ്

single-img
24 September 2022

സ്‌കൂളുകളുടെ പ്രവർത്തന സമയം തീരുമാനിക്കേണ്ടത് മതസംഘടനകളല്ല എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. സംസ്ഥാനത്തെ പഠനസമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 1 വരെയാക്കാൻ, സ്കൂൾ വിദ്യാഭ്യാസ പരിഷ്കരണത്തെക്കുറിച്ചു പഠിച്ച ഡോ. എം എ ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ ശുപാർശ ചെയ്‌തിരുന്നു. ഇതിനെത്തുർന്ന് എതിർപ്പുകൾ ഉയർന്നപ്പോഴായിരുന്നു എംടി രമേശിന്റെ പ്രതികരണം.

മതവിദ്യാഭ്യാസത്തിന്റെ കാര്യം പറഞ്ഞ് സ്കൂൾ സമയക്രമം നിശ്ചയിക്കണമെന്നത് തെറ്റാണെന്നും നേരത്തെ സമയക്രമം മാറ്റാനുള്ള തീരുമാനം എടുത്തപ്പോൾ മുസ്‍ലിം ലീഗ് അടക്കമുള്ളവർ എതിർത്തു. എന്നാൽ മത സംഘടനകൾക്ക് മുന്നിൽ സർക്കാർ മുട്ടുമടക്കിയാൽ അത് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും എം ടി രമേശ് പറഞ്ഞു.

സ്‌കൂളുകളിൽ വിദ്യാർഥികൾക്ക് ഗുണകരമായ സമയക്രമമാണ് വേണ്ടത്. അതിനായി രക്ഷിതാക്കളുമായും വിദ്യാഭ്യാസ വിചക്ഷണരുമായും ചർച്ച ചെയ്താണ് സമയക്രമം തീരുമാനിക്കേണ്ടത്. ഇത്തരത്തിൽ സർക്കാരും കരിക്കുലം കമ്മിറ്റിയുമൊക്കെ ചേർന്നാണ് സമയക്രമം നിശ്ചയിക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡോ. എം എ ഖാദർ കമ്മിറ്റി അന്തിമ റിപ്പോർട്ടിൽ 5 മുതൽ 12 വരെ ക്ലാസുകൾക്ക് ഉച്ചയ്ക്കുശേഷം 2 മുതൽ 4 വരെ പഠന അനുബന്ധ പ്രവർത്തനങ്ങൾക്കും കലാ–കായിക പരിശീലനത്തിനുമായി ഉപയോഗിക്കാമെന്നും ആകെ വിദ്യാർഥികളുടെ എണ്ണം പരിമിതപ്പെടുത്തണമെന്നും കമ്മിറ്റി ശുപാർശ ചെയ്‌തിരുന്നു.