രാമനവമി അക്രമത്തിൽ ബിജെപിയെ കടന്നാക്രമിച്ച് നിതീഷ് കുമാർ


മാർച്ച് 31 ന് രാമനവമി ആഘോഷങ്ങളെത്തുടർന്ന് ബീഹാറിന്റെ ചില ഭാഗങ്ങളിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെട്ട വിഷയത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ചു ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സംസ്ഥാനത്ത് ഇപ്പോൾ എല്ലായിടത്തും സമാധാനമുണ്ടെന്നും” അശാന്തി “മനഃപൂർവം സൃഷ്ടിച്ചതാണെന്നും നിതീഷ് കുമാർ ആരോപിച്ചു.
“ഞങ്ങൾ രണ്ടിടത്തും (ബിഹാർഷരീഫും സസാരവും) സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. അത് ഭരണപരാജയമായിരുന്നില്ല. ഗൂഢാലോചനയുടെ ഭാഗമായി ചിലർ ബോധപൂർവം ഈ അസ്വസ്ഥത സൃഷ്ടിച്ചു,” ഏതാനും ദിവസങ്ങൾക്കുള്ളിൽ സത്യം വെളിച്ചത്തുവരും… വിദ്വേഷത്തിന്റെയും പ്രീണനത്തിന്റെയും രാഷ്ട്രീയമാണ് ബിജെപി ചെയ്യുന്നതെന്ന് രാജ്യം മുഴുവൻ അറിയാം- നിതീഷ് കുമാർ പറഞ്ഞു.
തന്റെ സംസ്ഥാനത്ത് കലാപം സൃഷ്ടിക്കാൻ ബിജെപി ഗുണ്ടകളെ കൊണ്ടുവരുന്നുവെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് കുമാറിന്റെ പരാമർശം.
ബിഹാർഷരീഫിൽ രാമനവമി ഘോഷയാത്രയ്ക്കിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഇതുവരെ 130 അറസ്റ്റുകളും 15 എഫ്‌ഐആറുകളും രജിസ്റ്റർ ചെയ്‌തിട്ടണ്ടു. കൂടാതെ സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളിൽ നിരോധനാജ്ഞ നിലവിലുണ്ട്.