അയ്യനെ കാണാൻ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പാണ് ഇനി; ‘മാളികപ്പുറം’ സിനിമയ്ക്ക് ഒരു കുറിപ്പുമായി രചന നാരായണൻകുട്ടി

single-img
2 January 2023

ഉണ്ണി മുകുന്ദന്‍ നായകനായി കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ മാളികപ്പുറം സിനിമയെപ്പറ്റിയുള്ള സോഷ്യല്‍ മീഡിയ ചര്‍ച്ചകളില്‍ തന്‍റേതായ അഭിപ്രായം പങ്കുവച്ച് നടി രചന നാരായണന്‍കുട്ടി. കല നമ്മളെ എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ ഒരു സഹൃദയനായിരിക്കണം. സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയർന്ന സ്ഥാനത്താണ് സഹൃദയൻ ഇരിക്കുന്നത്. കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയനെന്ന് രചന പറയുന്നു.

മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ്. സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോൾ ജീവിതത്തിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും കടന്നുപോയതായും തന്റെ ഫേസ്ബുക്ക് കുറിപ്പിൽ രചന പറയുന്നു

രചന നാരായണന്‍കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂർണ്ണരൂപം:

മാളികപ്പുറം.. ഇപ്പോൾ ഏതൊരു സിനിമ ഇറങ്ങിയാലും അതൊരു പ്രൊപ്പഗാണ്ട മൂവി ആണോ പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ എന്നൊക്കെ ആണ് കൂടുതലായും ചർച്ചാ വിഷയങ്ങൾ. സിനിമ എന്നെ ഇടയ്ക്കെങ്കിലും എന്റർറ്റൈൻ ചെയ്യിപ്പിച്ചോ എന്നതിനേക്കാളും അതിലെ പൊളിറ്റിക്കൽ കറക്ട്നെസ്സിനെ ചോദ്യം ചെയ്യാനുള്ള നല്ല ആവേശമാണ് നമ്മളിൽ പലർക്കും. കല നമ്മളെ എന്റെർടെയിൻ ചെയ്യിപ്പിക്കണമെങ്കിൽ നമ്മൾ ഒരു സഹൃദയനായിരിക്കണം. സാധാരണ ഒരു പ്രേക്ഷകനെക്കാളും ഉയർന്ന സ്ഥാനത്താണ് സഹൃദയൻ ഇരിക്കുന്നത്.

കാരണം സമാന ഹൃദയം ഉള്ളവനാണ് സഹൃദയൻ. അതൊരു ക്വാളിറ്റി ആണ്. പ്രേക്ഷകന് ഉണ്ടാകേണ്ടുന്ന ക്വാളിറ്റി. പലപ്പോഴും “not everyones cup of tea” എന്നു പല സിനിമകളേയും കലാരൂപങ്ങളെയും പറ്റി പറയുന്നത് അതുകൊണ്ടാണ്. കഥകളി അതിനൊരു ഉദാഹരണം. എന്നാൽ കഥകളി കണ്ടു കണ്ടു പരിചയം വന്നു വന്നാണ് മിക്ക പ്രേക്ഷകരും സഹൃദയ സ്ഥാനത്തേക്ക് എത്തിയിട്ടുള്ളത്.

ഇന്നലെ ഞാൻ കണ്ട, വിഷ്ണു ശശി ശങ്കർ സംവിധാനവും അഭിലാഷ് പിള്ളൈ തിരക്കഥയും പ്രിയ വേണു, നീത പിന്റോ എന്നിവർ ചേർന്ന് നിര്‍മ്മിക്കുകയും ചെയ്ത, പ്രിയ സുഹൃത്ത് ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രം ആയി അഭിനയിച്ച മാളികപ്പുറം എന്ന സിനിമ ഒരു സാധാരണ പ്രേക്ഷകനിൽ നിന്ന് നമ്മളെ സഹൃദയൻ ആക്കുന്ന അവസ്ഥയിലേക്കെത്തിക്കുന്ന ഒരു സ്റ്റേറ്റ് ഓഫ് ആർട്ട് ആണ്. സിനിമയിലെ മാളികപുറത്തിനോടൊത്തു യാത്ര ചെയ്യുമ്പോൾ ജീവിതത്തിൽ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ പല സന്തോഷങ്ങളിലൂടെയും വിങ്ങലുകളിലൂടേയും ഞാൻ കടന്നുപോയി.

5-ാം ക്ലാസ്സിൽ പഠിക്കുമ്പോൾ മാളികപ്പുറമായതും ഏട്ടന്റെ കൂടെ അയ്യപ്പനെ കാണാൻ പോയതും പേട്ട തുള്ളിയതും വാവര് പള്ളിയിൽ കേറിയതും അപ്പാച്ചി മേടിലും ഇപ്പാച്ചി മേടിലും അരിയുണ്ട എറിഞ്ഞതും ശരംകുത്തിയിൽ ശരക്കോല്‍ കുത്തിയതും മാളികപ്പുറത്തെ കണ്ടു തൊഴുതതും 18 പടി ചവിട്ടി കയറി അയ്യനെ കണ്ടതും എല്ലാം ഇന്നലെ നടന്ന പോലെ. “അയ്യപ്പാ” എന്ന സിനിമയിലെ മാളികപ്പുറത്തിന്റെ ഓരോ വിളിയിലും അയ്യപ്പൻ എന്റെ അകത്താണെന്ന തോന്നൽ!!! അയ്യപ്പൻ എന്റകത്ത് സ്വാമി എന്റകത്ത്… അയ്യപ്പ തിന്തകതോം സ്വാമി തിന്തകതോം… തത്വമസി!

അഭിനയിച്ച എല്ലാ നടിമാരുടെയും നടന്മാരുടെയും ഗംഭീരമായ പ്രകടനം. ഉണ്ണിയുടേത് മികച്ച സ്ക്രീൻ പ്രസൻസും ബിഹേവിയറും. കല്ലു മാളികപ്പുറവും (ദേവനന്ദ) പിയൂഷ് സ്വാമിയും (ശ്രീപത്) ഹൃദയത്തിൽ പതിഞ്ഞു. സൈജുവും പിഷാരടിയും രവി അങ്കിളും ശ്രീജിത്ത് ചേട്ടനും മനോഹരി അമ്മയും ആൽഫിയും രണ്‍ജി പണിക്കർ സാറും നിറഞ്ഞു നിന്നു. സമ്പത് റാംജിയുടെ ശരീരവും ശാരീരവും കഥാപാത്രത്തിനു ഉണർവേകിയപ്പോൾ പ്രിയപ്പെട്ട മനോജേട്ടാ താങ്കൾ എന്നും ഒരു അത്ഭുതമാണ്!

ഇനി ആദ്യം പറഞ്ഞ കാര്യത്തിലേക്ക് വരാം… ഈ സിനിമയിൽ പ്രൊപ്പഗാണ്ട ഉണ്ടോ? ഉണ്ട്… ജീവിത മൂല്യങ്ങളെ propogate ചെയ്യുന്നുണ്ട്! ഭക്തി എന്ന വികാരത്തെ propogate ചെയ്യുന്നുണ്ട്! പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉണ്ടോ ?? ഉണ്ട്.. ഒരു വർഗത്തിനേയോ ജൻഡറിനേയോ സംസ്കാരത്തേയോ ഒഫൻസീവ് ആക്കുന്നില്ല! എന്നാൽ ഇതിനെല്ലാം അപ്പുറം ഉളള മറ്റൊന്നിനെ ആണ് മാളികപ്പുറം propogate ചെയ്യുന്നത് … Spiritual Correctness! ആ correctness മാളികപ്പുറത്തിനേക്കാളും അയ്യപ്പനേക്കാളും ഭംഗിയായി ആർക്കാണ് പറഞ്ഞു തരാൻ സാധിക്കുക !

നാല് വേദങ്ങളും നാല് വർണ്ണങ്ങളും നാലുപായങ്ങളും ആറു ശാസ്ത്രങ്ങളും പടികളായി തീർന്ന ആ പതിനെട്ടു പടികൾക്കും ഉടമയായ തത്വമസിയുടെ പൊരുൾ സത്യമാക്കുന്ന സത്യസ്വരൂപനായ അയ്യനെ കാണാൻ 50 വയസ്സിന്റെ നാളുകളിലേക്കുള്ള കാത്തിരിപ്പാണ് ഇനി.
സ്വാമി ശരണം
രചന നാരായണൻകുട്ടി