പ്രവാസി ബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പ്; ഏജന്‍റ് ശോഭ സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി

single-img
7 February 2023

തിരുവനന്തപുരം: പ്രവാസി ബോര്‍ഡ് പെന്‍ഷന്‍ തട്ടിപ്പിലെ പ്രതിയായ ഏജന്‍റ് ശോഭ, സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി.

രണ്ടു വര്‍ഷമെങ്കിലും പ്രവാസിയായിരുന്നവര്‍ക്കാണ് അപേക്ഷിക്കാനാവുക എന്നിരിക്കെ, 6 മാസത്തെ വിസിറ്റിംഗ് വിസയില്‍ വിദേശത്ത് പോയ രേഖ വെച്ചാണ് ശോഭ പെന്‍ഷന്‍ അക്കൗണ്ട് തുടങ്ങിയത്.99 പെന്‍ഷന്‍ അക്കൗണ്ടുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്.

മുടങ്ങിക്കിടന്ന അക്കൗണ്ടുകളില്‍ തിരുത്തല്‍ വരുത്തി മറ്റു പലരെയും തിരുകിക്കയറ്റി മുടങ്ങിക്കിടന്ന അക്കൗണ്ടുകളില്‍ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെന്‍ഷന്‍ നല്‍കി. പ്രവാസികളല്ലാത്തവര്‍ക്ക് പോലും പെന്‍ഷന്‍ അക്കൗണ്ടുകള്‍ നല്‍കി. വന്‍ വ്യാപ്തിയുള്ള ക്രമക്കേട് ഓരോന്നായി പുറത്തുവരുമ്ബോഴാണ് പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെന്‍ഷന്‍ അക്കൗണ്ട് ഉണ്ടാക്കിയെന്ന കണ്ടെത്തല്‍.

രണ്ടു വര്‍ഷം പ്രവാസ ജീവിതം നയിച്ചവര്‍ക്കാണ് പ്രവാസി ബോര്‍ഡ് പെന്‍ഷനില്‍ ചേരാന്‍ അര്‍ഹതയുളളത്. ആറുമാസം വിസിറ്റിങ് വിസയില്‍ വിദേശത്തേക്ക് പോയ രേഖ വെച്ച്‌ ശോഭയും പെന്‍ഷന്‍ സ്കീമില്‍ അംഗമായി. അക്കൗണ്ടുകളുടെ സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഈ രേഖ വെച്ച്‌ ആരാണ് അനുമതി പാസാക്കിയതെന്ന ചോദ്യത്തിന് ബോര്‍ഡ് ഇതുവരെ മറുപടി പോലും നല്‍കിയിട്ടുമില്ല. ശോഭയ്ക്ക് പുറമെ, മുന്‍ കരാര്‍ ജീവനക്കാരി ലിനയാണ് കേസില്‍ പിടിയിലായിരിക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ ലിന 18 ലക്ഷം രൂപ ബോര്‍ഡില്‍ തിരിച്ചടച്ചു. ഇത്രയധികം പണം എങ്ങനെ ഒരു കരാര്‍ ജീവനക്കാരിയുടെ കൈവശമെത്തിയെന്നതിനും ഉത്തരമില്ല.

തുടക്കത്തില്‍ 24 അക്കൗണ്ടുകളില്‍ കണ്ടെത്തിയ ക്രമക്കേട് കന്റോണ്‍മെന്റ് പൊലീസിന്റെ അന്വേഷണത്തില്‍ 99 ആയി വര്‍ധിച്ചിരുന്നു. 24 അക്കൗണ്ടുകളില്‍ അടച്ചതായി സോഫ്റ്റുവയറില്‍ രേഖപ്പെടുത്തിയ പണം സര്‍ക്കാര്‍ ഖജനാവിലേക്ക് വന്നിട്ടില്ല. മറ്റ് അക്കൗണ്ടുകളിലേക്കും അടച്ചതായി കാണിച്ചിരിക്കുന്ന പണം തട്ടിയെടുത്തിട്ടുണ്ടോയെന്നറിയാന്‍ സൈബര്‍ വിദഗ്ധരുടെ ഉള്‍പ്പെടെ വിശദമായ പരിശോധന വേണം. തട്ടിപ്പിന്‍െറ വ്യാപ്തി വര്‍ധിക്കുമ്ബോഴും വിശദമായ അന്വേഷണത്തിന് കന്റോണ്‍മെന്‍റ് പൊലിസിന് കഴിയുന്നില്ല. കസ്റ്റഡില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യാന്‍പോലും സമര തിരിക്കില്‍ ഓടുന്ന കന്‍ോമെന്‍് പൊലിസിന് കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ പേരിലുള്ള പണം തട്ടിപ്പ് പുറത്തുവരണമെങ്കില്‍ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണം.