ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ല;ദില്ലി കോടതി

single-img
4 November 2022

ജിഹാദി ലേഖനമോ സാഹിത്യമോ കൈവശം വച്ചതുകൊണ്ട് മാത്രം ഒരാളെ കുറ്റവാളിയായി കാണാനാകില്ലെന്ന് ദില്ലി കോടതി. ഇവയുടെ സഹായത്തോടെ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാല്‍ മാത്രമാണ് കുറ്റകൃത്യമാവുകയെന്നാണ് ദേശീയ അന്വേഷണ ഏജന്‍സിയോട് യുഎപിഎ കേസില്‍ ദില്ലി കോടതി പറഞ്ഞത്.

ദില്ലി സെഷന്‍സ് ജഡ്ജി ധര്‍മേശ് ശര്‍മയുടേതാണ് നിരീക്ഷണം. ഏതെങ്കിലും പ്രത്യേക മത വിഭാഗത്തിന്‍റെ ആശയം ഉള്‍ക്കൊള്ളുന്ന ലേഖനമോ സാഹിത്യമോ കൈവശം വയ്ക്കുന്നത് കുറ്റമല്ല. ഇത്തരം സാഹിത്യ കൃതികള്‍ കൈവശം വച്ച്‌ ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്ന് തെളിവില്ലാതെ വന്നാല്‍ കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി.

ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 19 അനുസരിച്ച്‌ ലഭിക്കുന്ന സ്വാതന്ത്യത്തിനും അവകാശങ്ങള്‍ക്കും എതിരാണ് ഇത്തരം നീക്കമെന്നും കോടതി വിശദമാക്കി. ഐഎസില്‍ ചേരാനുള്ള നീക്കത്തിലായിരുന്നു ആരോപണം വിധേയരുള്ളതെന്നുമുള്ള വാദവും കോടതി തള്ളി. ആരോപണം തെളിയിക്കുന്നതിന് ആധാരമായ തെളിവുകളുടെ അഭാവത്തിലാണ് ഇത്. ഇവര്‍ സ്ലീപ്പര്‍ സെല്ലുകളായി പ്രവര്‍ത്തിക്കുന്നുവെന്നതിനും തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു.

ഭീകര സംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്നും സമൂഹമാധ്യമങ്ങളില്‍ ഐഎസ് ആശയ പ്രചാരണം നടത്തിയെന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം ശേഖരിച്ചുവെന്നും അടക്കമുള്ള ആരോപണങ്ങളാണ് എന്‍ഐഎ യുഎപിഎ കേസില്‍ 11 പേര്‍ക്കെതിരെ ചുമത്തിയത്. പ്രതികള്‍ പ്രകോപനപരമായ ജിഹാദി ലേഖനങ്ങളും സാഹിത്യവും ശേഖരിച്ചുവെന്നും ഇത് പ്രചരിപ്പിച്ചെന്നും കോടതി വിശദമാക്കി. ജമ്മു കശ്മീരില് ഖിലാഫത്ത് കൊണ്ടുവരാനുള്ള പോരാളികളായാണ് ഇവര്‍ തങ്ങളെ തന്നെ കരുതിയിരുന്നത്. ഇത് പ്രകോപനപരമായ ആശയ പ്രചാരകരായിരുന്നില്ല ഇവരെന്ന വാദി ഭാഗത്തിന്‍റെ വാദം ശരി വയ്ക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

തീവ്രവാദ പ്രവര്‍ത്തനത്തിനായി ധനശേഖരണം നടത്തിയെന്നതിന് തെളിവുകളില്ലെന്നും കോടതി വിശദമാക്കി. ആരോപണ വിധേയര്‍ എന്തെങ്കിലും ആയുധം ശേഖരിച്ചോയെന്നത് സ്ഥിരീകരിച്ചിട്ടില്ലെന്നുംകോടതി പറഞ്ഞു. മുസ്ഹബ് അന്‍വര്‍, റീസ് റഷീദ്, മുന്‍ഡാഡിഗുട്ട് സദാനന്ദ മര്‍ല ദീപ്തി, മുഹമ്മദ് വഖാര്‍ ലോണ്‍, മിസ്ഹ സിദ്ദീഖ്, ഷിഫഹാരിസ്, ഉബൈദ് ഹാമിദ് മട്ട, അമ്മാര്‍ അബ്ദുറഹ്മാന്‍ എന്നിവര്‍ക്കെതിരെയുള്ള ഐപിസി 120 ബി സെക്ഷന്‍ പ്രകാരവും യുഎപിഎ 2(0), 13, 38, 39 പ്രകാരവുമുള്ള കുറ്റങ്ങള്‍ കോടതി നിലനിര്‍ത്തി. എന്നാല്‍ മുസമ്മില്‍ ഹസന്‍ ഭട്ടിനെ കോടതി എല്ലാ കുറ്റങ്ങളില്‍ നിന്നും വിമുക്തനാക്കി.