ഗതാഗത വകുപ്പിന്റെ എഐ കാമറകൾക്ക് പ്രവർത്തനാനുമതി നൽകി മന്ത്രിസഭ

single-img
12 April 2023

വർദ്ധിച്ചുവരുന്ന ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്താൻ സംസ്ഥാനത്തെ റോഡുകളിൽ സ്ഥാപിച്ച അത്യാധുനിക കാമറകൾക്ക് പ്രവർത്തനാനുമതി നൽകി ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം. ഗതാഗത വകുപ്പിന്റെ 726 എഐ കാമറകൾക്കാണ് പ്രവർത്താനാനുമതി നൽകിയത്.

ഈ മാസം 20 മുതൽ പ്രവർത്തനം തുടങ്ങാനാണ് ഗതാഗത വകുപ്പ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞവർഷം സെപ്തംബറിൽ പ്രവർത്തനം തുടങ്ങാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. കൺട്രോൾ റൂമുകളുമായി ബന്ധിപ്പിക്കുന്നതിലെ പ്രശ്‌നങ്ങളും പിഴ വിവരം അറിയിക്കുന്ന ഓട്ടോമാറ്റിക് സംവിധാനവും പ്രവർത്തിക്കാത്തതുമാണ് പിന്നെയും വൈകാൻ കാരണം.

നിലവിൽ സംസ്ഥാനത്തെ ദേശീയ, സംസ്ഥാന- ജില്ലാ റോഡുകളുടെ സൈഡിൽ വാഹനങ്ങളുടെ ചിത്രം പൂർണമായും വ്യക്തതയോടെയും പതിയും വിധമാണ് കാമറ സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 675 കാമറകൾ ഹെൽമറ്റ് ഉപയോഗിക്കാതെയുള്ള യാത്ര, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, നിരത്തുകളിൽ അപകടമുണ്ടാക്കിയ ശേഷം നിർത്താതെ പോവുന്ന വാഹനങ്ങൾ തുടങ്ങിയവ കണ്ടുപിടിക്കാനായി ഉപയോഗിക്കും.

ഇതിനു പുറമെ അനധികൃത പാർക്കിങ് കണ്ടുപിടിക്കുന്നതിനായി 25 കാമറകളും. അമിത വേഗതയിൽ പോവുന്ന വാഹനങ്ങൾ കണ്ടുപിടിക്കുന്നതിനായി നാല് ഫിക്‌സഡ് കാമറകളും വാഹനങ്ങളിൽ ഘടിപ്പിച്ചിട്ടുള്ള നാല് കാമറകൾക്കുമാണ് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.

സേഫ് കേരള മോട്ടോർവാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റിനാണ് നിരീക്ഷണ ചുമതല.എല്ലാ ജില്ലകളിലും കൺട്രോൾ റൂമും ഒരു കേന്ദ്ര കൺട്രോൾ റൂമും തയ്യാറാക്കിയിട്ടുണ്ട്. കാമറയിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച് കെൽട്രോൺ ചുമതലപ്പെടുത്തിയ ജീവനക്കാർ വാഹന ഉടമകൾക്ക് നോട്ടീസ് അയക്കും. നിയമലംഘനം കണ്ടെത്തിയാലുടൻ വാഹന ഉടമയുടെ ഫോണിലേക്ക് സന്ദേശവും എത്തിച്ചേരും.