പ്രതിപക്ഷ ഇന്ത്യ സഖ്യ യോഗം: അഞ്ച് നിർണായക തീരുമാനങ്ങൾ പ്രഖ്യാപിച്ച് ഖർഗെ

ഡിഎംകെയും ആം ആദ്മി പാർട്ടിയും യോഗത്തിൽ നിന്ന് വിട്ടുനിന്നെങ്കിലും ഇന്ത്യ സഖ്യത്തിന്റെ യോഗത്തിൽ 25 രാഷ്ട്രീയ പാർട്ടികൾ പങ്കെടുത്തതായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന്‍ ഖർഗെ അറിയിച്ചു. രാജ്യത്തെ വിവിധ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്ത യോഗം അഞ്ച് പ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായും അദ്ദേഹം വ്യക്തമാക്കി.
വോട്ടർ പട്ടികയും തെരഞ്ഞെടുപ്പ് പ്രക്രിയയും സംബന്ധിച്ച ഉയരുന്ന ആശങ്കകൾ ശക്തമായി ഉന്നയിക്കാൻ തീരുമാനിച്ച സഖ്യം, വോട്ട് ചോരി ആരോപണവുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത് നൽകുമെന്നും അറിയിച്ചു.സിബിഎസ്‌ഇ മൂല്യനിർണയ വിവാദത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യവും യോഗം മുന്നോട്ടുവച്ചു.
പരീക്ഷാ സംവിധാനത്തിലെ വീഴ്ചകൾ ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെയും പ്രതീക്ഷകളെയും ബാധിച്ചുവെന്നാണ് സഖ്യത്തിന്റെ ആരോപണം. സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ, കർഷകരുടെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്നും ഇന്ത്യ സഖ്യം ആവശ്യപ്പെട്ടു.
സഖ്യത്തിന്റെ പ്രവർത്തനം കൂടുതൽ ഏകോപിപ്പിക്കുന്നതിനായി രണ്ട് മാസത്തിലൊരിക്കൽ യോഗം ചേരാനും തീരുമാനിച്ചു. അടുത്ത യോഗം ഒക്ടോബർ 8ന് ഹൈദരാബാദിൽ നടത്തുമെന്ന് ഖർഗെ അറിയിച്ചു.ഇതിനുപുറമെ, പാർലമെന്റിന്റെ മൺസൂൺ സമ്മേളനകാലത്ത് എല്ലാ ദിവസവും രാവിലെ പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ ഏകോപന യോഗം ചേരാനും തീരുമാനമായി.
പിന്നാക്ക-ദുർബല വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്നതായി ആരോപിച്ച ഖർഗെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും പറഞ്ഞു. സാമൂഹിക നീതിയും ജനാധിപത്യ സ്ഥാപനങ്ങളുടെ സംരക്ഷണവും പ്രതിപക്ഷത്തിന്റെ പ്രധാന അജണ്ടകളായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


