പെരുമ്പാവൂരിൽ മിന്നൽ പരിശോധന; ‘ഓപ്പറേഷൻ തൂഫാൻ’ അതിശക്തമായ മുന്നേറ്റം തുടരുന്നു

കേരളത്തെ മയക്കുമരുന്ന് വിമുക്തമാക്കാൻ ലക്ഷ്യമിട്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആരംഭിച്ച ‘ഓപ്പറേഷൻ തൂഫാൻ’ അതിശക്തമായ മുന്നേറ്റം തുടരുന്നു. പെരുമ്പാവൂരിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന മേഖലയിൽ നടത്തിയ മിന്നൽ പരിശോധനയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.
“പെരുമ്പാവൂർ തൂഫാനടിച്ചോ?” എന്ന മന്ത്രിയുടെ ഫേസ്ബുക്ക് കമന്റും ഇതിനോടകം വൈറലായിരിക്കുകയാണ്. ജനങ്ങളിൽ നിന്നും വലിയ പിന്തുണയാണ് ഈ കർശന നടപടികൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട് 296 പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളിലായി 270 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ നിന്നും 356 ഗ്രാം എംഡിഎംഎ, 10.8 കിലോ കഞ്ചാവ്, 157 കഞ്ചാവ് ബീഡികൾ എന്നിവ പിടിച്ചെടുത്തു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്തി അവ പൂർണ്ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ ‘തൂഫാൻ ഇന്റലിജൻസ്’ എന്ന പേരിൽ പ്രത്യേക പോലീസ് സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങൾ നൽകാൻ പൊതുജനങ്ങൾക്കായി പ്രത്യേക സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. 9497979794, 9497927797 എന്നീ നമ്പറുകളിലും 9995966666 എന്ന വാട്‌സ്ആപ്പ് നമ്പറിലും ആർക്കും രഹസ്യവിവരങ്ങൾ കൈമാറാവുന്നതാണ്. വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്ന് ആഭ്യന്തരമന്ത്രി ഉറപ്പുനൽകി.


