ഓൺലൈൻ ചൂതാട്ടം; വാട്സ് ആപ് കൂട്ടായ്മയിലൂടെ ലക്ഷങ്ങൾ തട്ടി; മലപ്പുറത്ത് ദമ്പതികൾ അറസ്റ്റിൽ

single-img
7 January 2023

ഓൺലൈൻ ചൂതാട്ടത്തിന്റെ പേരിൽ വാട്സ് ആപ് കൂട്ടായ്മ്മയിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ ദമ്പതികൾ മലപ്പുറം ജില്ലയിൽ അറസ്റ്റിൽ. പൊന്മള സ്വദേശി മുഹമ്മദ് റാഷിദ്, ഭാര്യ റംലത്ത് എന്നിവരെ തമിഴ്നാട് ഏർവാടിയിൽ നിന്നാണ് പൊലീസ് പിടികൂടിയത്. മങ്കട വടക്കാങ്ങര സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ വർഷം നവംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ഗോവയിലെ കാസനോവയിൽ നടക്കുന്ന ഓൺലൈൻ ചൂതാട്ടത്തിൽ പണം നിക്ഷേപിച്ചാൽ വെറും മണിക്കൂറുകൾകൊണ്ട് രണ്ടിരട്ടി ലാഭം ലഭിക്കുമെന്നു വിശ്വസിപ്പിച്ച് ‘വിഐപി ഇൻവെസ്റ്റ്മെന്റ്’ എന്ന വാട്സാപ് കൂട്ടായ്മ വഴി പലപ്പോഴായി 5 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി.

പരാതിയിൽ റംലയുടെ സഹോദരൻ റാഷിദിനെ കഴിഞ്ഞദിവസം മങ്കട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് റാഷിദും ചേർന്നാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്നും യൂട്യൂബ് ട്രേഡിങ് വിഡിയോകൾ വഴി തങ്ങളുടെ വാട്സാപ് ഗ്രൂപ്പ് ലിങ്കുകൾ പ്രചരിപ്പിച്ച് ഒട്ടേറെ ആളുകളെ കൂട്ടായ്മയിൽ ചേർത്ത് പണം തട്ടിയെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ആദ്യമൊക്കെ കുറച്ചു പണം ലാഭവിഹിതമെന്നപേരിൽ അയച്ചുകൊടുത്ത് വിശ്വാസം നേടും.

ഒരു ഘട്ടം കഴിയുമ്പോൾ പണം കിട്ടിയില്ലെന്ന പരാതികൾ കൂടുന്നതോടെ പ്രതികൾ ഗ്രൂപ്പിൽനിന്നു ലെഫ്റ്റ് ആകുകയും പുതിയ സിം നമ്പർ എടുത്ത് പുതിയ വാട്സാപ് ഗ്രൂപ്പ് ഉണ്ടാക്കി സമാന തട്ടിപ്പ് തുടരുകയും ചെയ്യും. തട്ടിപ്പുകാർ റംലത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം സ്വീകരിച്ചിരുന്നത്.

പെരിന്തൽമണ്ണ ഡിവൈഎസ്പി എം.സന്തോഷ് കുമാർ ,എസ്.ഐ. സി.കെ .നൗഷാദ് എന്നിവരുടെ നിർദേശപ്രകാരം എഎസ്ഐ സലീം , സിപിഒ സുഹൈൽ, പെരിന്തൽമണ്ണ ഡാൻസാഫ് സ്ക്വാഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.