ഫ്ലാറ്റിനുള്ളില്‍ നവദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത

single-img
11 March 2023

ഫ്ലാറ്റിനുള്ളില്‍ നവദമ്ബതികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. ഗെയ്സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് ഘാട്‌കോപ്പറിലെ കുക്രേജ ടവേഴ്‌സില്‍ താമസിച്ചിരുന്ന ദീപക് ഷാ (40), ടീന ഷാ (35) എന്നിവര്‍ മരിച്ചതെന്നായിരുന്നു പ്രാഥമിക റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നത്.

എന്നാല്‍, തുടര്‍ അന്വേഷണത്തില്‍ ഇരുവരെയും മരണത്തില്‍ ഒരുപാട് സംശയങ്ങള്‍ ബാക്കിയാകുന്നു എന്നാണ് പൊലീസ് പറയുന്നത്.
ഭാംഗ്, മദ്യം പോലെയുള്ളവയില്‍ നിന്നുള്ള ലഹരി വിഷബാധയായിരിക്കാം മരണകാരണമെന്നാണ് വെള്ളിയാഴ്ച് പൊലീസും സംസ്ഥാന ഫോറന്‍സിക് വിദഗ്ധരും നല്‍കുന്ന സൂചന. ഇരുവരുടെയും ആന്തരിക അവയവങ്ങള്‍ പൊലീസ് വിദഗ്ധ പരിശോധനകള്‍ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധന ഫലം വരുന്നതോടെ മരണകാരണം സംബന്ധിച്ച്‌ വ്യക്തതയുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാസ വിശകലനം, സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ ഛര്‍ദ്ദിയുടെ അംശങ്ങളുടെ പരിശോധന, താമസിക്കുന്ന കെട്ടിടത്തിന്റെ ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ എന്നിവ ചേര്‍ത്ത് നോക്കുമ്ബോള്‍ കേസിന്റെ ചുരുളഴിക്കാന്‍ സാധിക്കുമെന്ന് പൊലീസ് കരുതുന്നു.

ദീപക്, ടീന എന്നിവരെ കുളിമുറിക്ക് ഉള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഛര്‍ദ്ദിച്ച്‌ അവശനിലയിലാണ് ഇരുവരും ഉണ്ടായിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം രംഗ് പഞ്ചമി ആഘോഷിച്ച ശേഷം വൈകുന്നേരം നാലരയോടെയാണ് ഇരുവരും ഫ്ലാറ്റില്‍ എത്തിയത്. തിരികെ എത്തിയ ശേഷം ദമ്ബതികള്‍ തമ്മില്‍ എന്തെങ്കിലും വഴക്കുണ്ടായോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഫ്ലാറ്റില്‍ എത്തി അധികം വൈകാതെ തന്നെയാണ് ഇരുവരുടെയും മരണം സംഭവിച്ചിട്ടുള്ളത്. ഒരു ദിവസം വൈകിയാണ് മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഏകദേശം 20 മണിക്കൂര്‍ എങ്കിലും ഷവറില്‍ നിന്നുള്ള വെള്ളം അവരുടെ ശരീരത്തിന് മുകളിലൂടെ ഒഴുകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.

ദീപക്കിന്റെ രണ്ടാം വിവാഹമാണ് ടീനുമായി കഴിഞ്ഞത്. വിവാഹമോചിതനായ ദീപക്കിന് ആദ്യ ഭാര്യയയില്‍ രണ്ട് കുട്ടികളുമുണ്ട്. ദീപക്കിന്റെ ആദ്യ ഭാര്യയെയും ചോദ്യം ചെയ്യുന്നുണ്ടെന്ന് പൊലീസ് അറിയിച്ചു. ആരും വാതില്‍ തുറക്കുന്നില്ലെന്നും മൊബൈല്‍ ഫോണില്‍ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ഗാര്‍ഹിക ജോലി ചെയ്യുന്ന സ്ത്രീ അറിയിച്ചതോടെയാണ് പൊലീസ് എത്തിയത്.


ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച്‌ ഫ്ലാറ്റിന്റെ വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് ദമ്ബതികള്‍ അനക്കമില്ലാതെ കിടക്കുന്നത് കണ്ടെത്തിയത്. ഇവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആദ്യം ഗെയ്സര്‍ ഗ്യാസ് ചോര്‍ന്നതിനെ തുടര്‍ന്നാണ് മരണമെന്നാണ് പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍, ഗെയ്സര്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് പന്ത് നഗര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.