ചായക്കടയിലെ പാത്രം കഴുകലിൽ നിന്ന് മന്ത്രിസ്ഥാനത്തിലേക്ക്; ബിന്ദു കൃഷ്ണയുടെ ജീവിതയാത്ര

ജീവിതത്തിലെ കഠിനമായ സാഹചര്യങ്ങളെ അതിജീവിച്ച് അഡ്വ. ബിന്ദു കൃഷ്ണ ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബാല്യത്തിൽ അച്ഛന്റെ ചായക്കടയിൽ പാത്രം കഴുകിയും വീട്ടുജോലികൾ ചെയ്തുമാണ് അവർ പഠനവും ജീവിതവും മുന്നോട്ടു കൊണ്ടുപോയത്.
അച്ഛൻ പി. സുകുമാരൻ ചിട്ടി വ്യാപാരത്തിലും പിന്നീട് ചായക്കടയിലുമായിരുന്നു. അമ്മ ബി. വസുമതി കശുവണ്ടി തൊഴിലാളിയായിരുന്നു. അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ കുടുംബത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയതോടെ വീട്ടിലെ ഉത്തരവാദിത്വങ്ങൾ മുഴുവൻ ബിന്ദുവിന്റെ ചുമലിലായി.
സ്കൂൾ പഠനകാലത്തുതന്നെ അടുക്കള ജോലികളും പിന്നീട് അച്ഛന്റെ ചായക്കടയിലെ ജോലിയും ഒരേസമയം കൈകാര്യം ചെയ്താണ് അവർ പഠനം തുടരുന്നത്. കോളജ് കാലത്ത് കെഎസ്‌യു പ്രവർത്തനത്തിലിറങ്ങിയെങ്കിലും ചായക്കടയിലെ ജോലി അവർ വിട്ടുനിന്നില്ല.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തനത്തിലേക്ക് കടന്നത്. കൊല്ലം എസ്.എൻ. കോളജിൽ യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അവർ പിന്നീട് ജില്ലാ പഞ്ചായത്ത് അംഗമായും പ്രവർത്തിച്ചു. കൊല്ലം, ചാത്തന്നൂർ മണ്ഡലങ്ങളിലും ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലും മത്സരിച്ചിട്ടുണ്ട്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് എം. മുകേഷിനോട് 2072 വോട്ടുകൾക്കു നേരിയ തോൽവി നേരിട്ടെങ്കിലും പൊതുപ്രവർത്തനം തുടർന്ന ബിന്ദു കൃഷ്ണയുടെ രാഷ്ട്രീയ യാത്ര, ഇന്ന് മന്ത്രിസ്ഥാനത്തിലെത്തിയ ശ്രദ്ധേയ വിജയകഥയായി മാറുകയാണ്.


