ഇന്ത്യാ സന്ദര്‍ശനത്തില്‍ മെസിക്ക് ലഭിച്ചത് 89 കോടി; വെളിപ്പെടുത്തലുമായി മുഖ്യ സംഘാടകന്‍

single-img
21 December 2025

മെസിയുടെ ഇന്ത്യന്‍ സന്ദര്‍ശനം അവസാനിച്ചു. കൊല്‍ക്കത്ത സന്ദര്‍ശനത്തിടെ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് ബംഗാള്‍ കായികമന്ത്രിക്ക് വരെ രാജിവെക്കേണ്ടി വന്നു. അന്നത്തെ പരിപാടിയുടെ മുഖ്യ സംഘാടകനായിരുന്ന സതാദ്രു ദത്ത അറസ്റ്റിലായിരുന്നു. അയാള്‍ അന്വേഷണ സംഘത്തോട് നടത്തിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്.

സതാദ്രു ദത്തയുടെ വെളിപ്പെടുത്തലില്‍ വളരെ പ്രധാനപ്പെട്ടത് ഇന്ത്യ ടൂറില്‍ നിന്ന് മെസിക്ക് എത്രരൂപ കിട്ടി എന്ന വെളുപ്പെടുത്തലാണ്. മെസിക്ക് 89 കോടി രൂപ പ്രതിഫലമായി നല്‍കിയെന്നും 11 കോടി രൂപ നികുതിയായി നല്‍കി എന്നുമാണ് സതാദ്രു ദത്ത പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

മൊത്തം നൂറ് കോടി രൂപയാണ് മെസിയെ കൊണ്ടുവരാന്‍ ചിലവിട്ടത്. 30 കോടി രൂപ സ്പോണ്‍സര്‍ഷിപ്പിലൂടേയും 30 കോടി രൂപ ടിക്കറ്റിലൂടെയും നേടാന്‍ സാധിച്ചുവെന്നും പ്രത്യേക അന്വേഷണ സംഘത്തോട് സതാദ്രു ദത്ത പറഞ്ഞു.

ഇയാളുടെ മരവിപ്പിച്ച അക്കൗണ്ടില്‍ 20 കോടി രൂപ ഉണ്ടായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരും പറയുന്നുണ്ട്. വെള്ളിയാഴ്ച ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ നിരവധി രേഖകളും പിടിച്ചെടുത്തിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തല്‍. ഡിസംബര്‍ 13 ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വന്‍ സുരക്ഷാ വീഴ്ചയും തിക്കും തിരക്കും ഉണ്ടായതിനെ തുടര്‍ന്ന് മെസി നിശ്ചയിച്ച സമയത്തിന് മുന്‍പ് മടങ്ങിയിരുന്നു. ‘ദേഹത്ത് സ്പര്‍ശിക്കുന്നതും കെട്ടിപ്പിടിക്കുന്നതും മെസ്സിക്ക് ഇഷ്ടമല്ലായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു’ എന്നും ദത്ത അന്വേഷണ സംഘത്തോട് പറഞ്ഞു.