സ്ത്രീകൾക്ക് ബഹുമാനം കിട്ടാത്ത ഇൻഡസ്ട്രിയിൽ ഇനി ജോലി ചെയ്യാനില്ല; ബോളിവുഡിൽ അഭിനയിക്കില്ലെന്ന് ഇറാനിയൻ നടി മന്ദന കരീമി

single-img
5 October 2022

ബോളിവുഡ് സംവിധായകൻ സാജിദ് ഖാനെതിരെ നടത്തിയ മിടൂ ആരോപണത്തിനു പിന്നാലെ ബോളിവുഡ് പൂർണ്ണമായി ഉപേക്ഷിച്ച് ഇറാനിയൻ നടി മന്ദന കരീമി. താൻ ആരോപണം ഉയർത്തിയ സാജിദ് ഖാനെ ബിഗ് ബോസ് 16 റിയാലിറ്റി ഷോയിൽ ഉൾപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചാണ് മന്ദനയുടെ ഈ തീരുമാനം.

‘ ഞാൻ ഇനി ഓഡീഷനൊന്നും പോകുന്നില്ല. സ്ത്രീകൾക്ക് ബഹുമാനം കിട്ടാത്ത ഇൻഡസ്ട്രിയിൽ ഇനി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നില്ല. വളരെ ചെറിയ ഈ ജീവിതത്തിൽ ആരോടും ഒത്തുതീർപ്പിന് പോകേണ്ട ആവശ്യമില്ല. ജീവിതം എന്നെ എവിടെ എത്തിക്കുന്നു എന്ന് കാണാം’ – അവർ പറഞ്ഞു.

മാത്രമല്ല, അവസാന ഏഴു മാസമായി താൻ ഒരു ബോളിവുഡ് പ്രൊജക്ടിലും ജോലി ചെയ്യുന്നില്ലെന്നും മന്ദന കൂട്ടിച്ചേർത്തു. അതേസമയം, വളരെ ഗുരുതരമായ ആരോപണങ്ങളാണ് സാജിദ് ഖാനെതിരെ മന്ദന ഉന്നയിച്ചിരുന്നത്. ഹംഷകൽസ് എന്ന് പേരുള്ള സിനിമയുമായി ബന്ധപ്പെട്ട് 2014ലായിരുന്നു ദുരനുഭവമെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

”സാജിദ് ഖാന്റെ ഹംഷകലിന്റെ കാസ്റ്റിങ് ഘട്ടത്തിൽ ഒരു ചർച്ചയിലായിരുന്നു ഞാൻ. ഞാനും എന്റെ മാനേജറും അദ്ദേഹത്തിന്റെ ഓഫീസിലെത്തി. നിർമാതാവ് വഷു ഭഗ്നാനിയെ കണ്ട ശേഷം സാജിദിന്റെ മുറിയിലെത്തി. ‘മനോഹരമായ ചിത്രങ്ങൾ. എന്നാൽ നിങ്ങൾക്ക് വസ്ത്രമഴിക്കേണ്ടി വരും. ഞാൻ കണ്ട് ഇഷ്ടപ്പെടുകയാണെങ്കിൽ നിങ്ങൾക്ക് ചിത്രത്തിന്റെ ഭാഗമാകാം” എന്നാണ് അയാൾ പറഞ്ഞത്.’ – എന്നിങ്ങനെയാണ് ഒരു പത്രത്തിന് നൽകിയ അഭിമുഖത്തിൽ നടി വെളിപ്പെടുത്തിയിരുന്നത്.

നേരത്തെ ശിവം നായർ സംവിധാനം ചെയ്ത ഭാഗ് ജോണിയിലൂടെ 2015ലാണ് മന്ദന ബോളിവുഡിൽ അരങ്ങേറിയത്. ഇറാനിലെ തെഹ്‌റാനിൽ ജനിച്ച നടി പിന്നീട് ഇന്ത്യയിലേക്ക് താമസമാക്കുകയായിരുന്നു.