ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നു: കെ സുരേന്ദ്രൻ

single-img
20 September 2022

സംസ്ഥാന ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ സുരേന്ദ്രൻ. ഗവർണർക്കെതിരെ ശക്തമായ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സർക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രൻ ഇന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

തങ്ങളെ എതിർക്കുന്നവരെ കൂട്ടമായി ആക്രമിച്ച് വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ഉൾപ്പെടെയുള്ളവർ ഗവർണറെ പൊതുസ്ഥലത്ത് നേരിടുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഇവിടെ ഗവർണറുടെ ജീവനുപോലും ഭീഷണി ഉയർന്നിരിക്കുന്നു. ഭരണത്തലവനായ ഗവർണർക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തിൽ ക്രമസമാധാന നില തകർന്നിരിക്കുകയാണെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.

കേരളത്തിലെ ഇടതു സർക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷ പാതത്തിനുമെതിരെയാണ് ഗവർണർ പ്രതികരിച്ചത്. സംസ്ഥാനത്തെ സർവകലാശാലകളിൽ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി തിരുകി കയറ്റുന്നതിനെതിരായാണ് ഗവർണർ ശബ്ദമുയർത്തിയതെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.