വെനസ്വേലയിൽ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും 22 മരണം

single-img
10 October 2022

വെനസ്വേല: വെനസ്വേലയിലുണ്ടായ മണ്ണിടിച്ചിലില്‍ 22 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. 50ലധികം പേരെ കാണാതായിട്ടുണ്ട്.

കനത്ത മഴയില്‍ നദി കരകവിഞ്ഞുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് ദുരന്തമുണ്ടായത്. മധ്യ വെനസ്വേലയിലാണ് സംഭവം. രാജ്യത്ത് 30 വര്‍ഷത്തിനിടയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.

വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളിലൊന്ന് സന്ദര്‍ശിച്ചു. കാണാതായവരെ കണ്ടെത്താന്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അവര്‍ പറഞ്ഞു. “ബുദ്ധിമുട്ടേറിയതും വേദനാജനകവും എന്നാണ് പ്രസിഡന്‍റ് നിക്കോളാസ് മഡുറോ ഈ സാഹചര്യത്തെ വിശേഷിപ്പിച്ചത്. 1000ലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ തെരച്ചില്‍, രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ടെന്ന് മന്ത്രി കാര്‍ലോസ് പെരസ് ആംപ്യുഡ കൂട്ടിച്ചേര്‍ത്തു.

എല്‍ പാറ്റോ നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്നാണ് മണ്ണിടിച്ചിലുണ്ടായത്. തങ്ങളുടെ ​ഗ്രാമം ഒന്നാകെ നഷ്ടപ്പെട്ടതായി 55 കാരനായ കാര്‍മെന്‍ മെലെന്‍ഡസ് പറഞ്ഞതായി എഎഫ്‌പി റിപ്പോര്‍ട്ട് ചെയ്തു. നിരവധി കെട്ടിടങ്ങളും വാഹനങ്ങളും മണ്ണിനടിയിലായിട്ടുണ്ട്. 52 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്.