കെഎസ്ഇബി വാഴകൾ വെട്ടിയ സംഭവം; കർഷകന് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ സര്‍ക്കാര്‍ നൽകും

single-img
9 August 2023

കോതമംഗലം വാരപ്പെട്ടിയിൽ കെഎസ്ഇബി ജീവനക്കാര്‍ വാഴകൾ വെട്ടിമാറ്റിയ സംഭവത്തിൽ കർഷകന് നഷ്ടപരിഹാരമായി മൂന്നര ലക്ഷം രൂപ നൽകാന്‍ സർക്കാർ തീരുമാനം. കർഷകൻ തോമസിന് മാനുഷിക പരിഗണന നൽകിയാണ് തീരുമാനമെന്ന് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി പറഞ്ഞു.

ഇന്ന് കൃഷിമന്ത്രി പി. പ്രസാദുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം. നേരത്തെ കര്‍ഷകന് നഷ്ടപരിഹാരം നല്‍കുന്നത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കെഎസ്ഇബി- കൃഷിവകുപ്പ് ഉദ്യോഗസ്ഥരോട് കഴിഞ്ഞ ദിവസം വൈദ്യുതിമന്ത്രി നിര്‍ദ്ദേശിച്ചിരുന്നു. ഈ നിർദ്ദേശത്തിന്റെ തുടര്‍ച്ചയായി നടന്ന മന്ത്രിതല ചര്‍ച്ചയിലാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായത്.

പ്രദേശത്തെ 220 കെ.വി. ലൈനിന് താഴെയുള്ള ഭൂമിയിൽ കൃഷിചെയ്തിരുന്ന 9 മാസം പ്രായമായ 406 ഏത്തവാഴകളാണ് ടച്ചിങ് വെട്ടലിന്റെ പേരിൽ മുന്നറിയിപ്പില്ലാതെ കെഎസ്ഇബി ജീവനക്കാർ വെട്ടിമാറ്റിയത്. വാഴയുടെ ഇലകൾ ലൈനിൽ മുട്ടിയെന്നാരോപിച്ചായിരുന്നു അധികൃതർ അരയേക്കറോളം വരുന്ന കൃഷിയിടത്തിലെ വാഴകൾ വെട്ടിനശിപ്പിച്ചത്.

ഇത്തവണത്തെ ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകന് ലക്ഷങ്ങളുടെ നഷ്ടമാണ് ഇതിലൂടെ ഉണ്ടായത്. കെഎസ്ഇബി ജീവനക്കാരുടെ നടപടിയില്‍ വ്യാപക പ്രതിഷേധമാണ് സംസ്ഥാന വ്യാപകമായി ഉയര്‍ന്നത്.