പഞ്ചാബിലെ ലുധിയാനയില്‍ ക്രിസ്ത്യന്‍ പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാന്‍ ഭീകരാക്രമണം

single-img
31 August 2022

ന്യൂഡല്‍ഹി: പഞ്ചാബിലെ ലുധിയാനയില്‍ ക്രിസ്ത്യന്‍ പള്ളിയ്‌ക്ക് നേരെ ഖാലിസ്ഥാന്‍ ഭീകരാക്രമണം.

ജീസസ് കത്തോലിക്ക പള്ളിയ്‌ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി 12. 45 ഓടെയായിരുന്നു സംഭവം. മലയാളികളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പള്ളിയാണ് ഇത്. ഇവിടേക്ക് രാത്രി മാരകായുധങ്ങളുമായി എത്തിയ ഖാലിസ്ഥാനി ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. പള്ളിയ്‌ക്ക് മുന്‍പിലെ സുരക്ഷാ ഉദ്യോഗസ്ഥനെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു അക്രമികള്‍ അകത്തേക്ക് പ്രവേശിച്ചത്.

പള്ളിയ്‌ക്ക് മുന്‍പിലെ രൂപക്കൂട് അക്രമികള്‍ അടിച്ചു തകര്‍ത്തു. ജയ് ഖാലിസ്ഥാനെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു അക്രമികള്‍ പള്ളിയില്‍ ഭീകരാന്തരീക്ഷം ഉണ്ടാക്കിയത്. തിരികെ മടങ്ങുന്നതിനിടെ പള്ളിയുടെ മുന്‍പില്‍ നിര്‍ത്തിയിട്ടിരുന്ന പള്ളിവികാരിയുടെ കാറും അക്രമികള്‍ തീയിട്ട് നശിപ്പിച്ചു. സംഭവത്തില്‍ അക്രമികളെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

അതേസമയം, പഞ്ചാബില്‍ ആം ആ്ദമി സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ വ്യാപക അക്രമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിലധികവും ഖാലിസ്ഥാന്‍ ഭീകരര്‍ പ്രതികളായ കേസുകളാണ്. ഖാലിസ്ഥാന്‍ അനുകൂലികളുമായി ധാരണയുണ്ടാക്കിയാണ് ആംആദ്മി അധികാരത്തിലേറിയതെന്നാണ് മാറ്റുകക്ഷികളുടെ ആരോപണം.