കേരളത്തിന്റെ വികസനവും ക്ഷേമപദ്ധതികളും പൊതുജനങ്ങൾക്ക് തുറന്നുവെച്ചുള്ളവയാണ് : മന്ത്രി കെഎൻ ബാലഗോപാൽ

കഴിഞ്ഞ പത്ത് വർഷത്തിനിടെ ‘ന്യൂ നോർമൽ കേരളം’ എന്ന വികസന മാതൃക കെട്ടിപ്പടുക്കാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു. ജനങ്ങൾക്ക് നൽകിയ എല്ലാ വാഗ്ദാനങ്ങളും നടപ്പിലാക്കാൻ സാധിച്ചതായും, വലിയ ആത്മവിശ്വാസത്തോടെയാണ് ബജറ്റ് അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന്റെ വികസനവും ക്ഷേമപദ്ധതികളും പൊതുജനങ്ങൾക്ക് തുറന്നുവെച്ചുള്ളവയാണെന്നും സംസ്ഥാനത്തിന്റെ കടബാധ്യത നിലവിൽ സുരക്ഷിതമായ പരിധിയിലാണെന്നും ധനമന്ത്രി സഭയെ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കിടയിലും വികസന പ്രവർത്തനങ്ങളിൽ യാതൊരു കുറവും വരുത്താതെ സംസ്ഥാനം മുന്നോട്ട് പോയതായും അദ്ദേഹം പറഞ്ഞു.
നികുതി വിഹിതം വെട്ടിക്കുറച്ചും വായ്പാ പരിധി കുറച്ചും സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്ര സർക്കാർ കവർന്നെടുക്കുകയാണെന്ന് മന്ത്രി കുറ്റപ്പെടുത്തി. അതേസമയം, കേരളത്തെ തകർക്കാൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും, ഇത്തരം മതരാഷ്ട്രവാദികളെ ശക്തമായി പ്രതിരോധിച്ചുകൊണ്ടാണ് കേരളം മുന്നോട്ട് പോകുന്നതെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.


