ഒടുവിൽ ഗവർണർക്ക് വഴങ്ങി; സെനറ്റ് അംഗങ്ങളെ പുറത്താക്കി കേരള സർവകലാശാല

single-img
20 October 2022

നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിൽ ചാൻസലർ കൂടിയായ സംസ്ഥാന ഗവർണർക്ക് വഴങ്ങി കേരള സർവകലാശാല. പതിനഞ്ച് സെനറ്റ് അംഗങ്ങളെയും പുറത്താക്കി സർവകലാശാല നോട്ടീസയച്ചു. ഗവർണർ കഴിഞ്ഞ ദിവസം പതിനഞ്ച് സെനറ്റ് അംഗങ്ങളെയും പുറത്താക്കിക്കൊണ്ട് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

ഇതിനെ ആദ്യം എതിർത്തെങ്കിലും ഇപ്പോൾ സർവകലാശാല ഔദ്യോഗികമായി ഇവരെ പുറത്താക്കിയതായി അറിയിച്ചിരിക്കുകയാണ്. പതിനൊന്ന് സെനറ്റ് പ്രതിനിധികൾക്കും നാല് വകുപ്പ് മേധാവികൾക്കുമടക്കം പതിനഞ്ച് സെനറ്റ് അംഗങ്ങൾക്കും ഇതിനോടകം നോട്ടീസ് അയച്ചു. ഇതോടെ നവംബർ 4ന് സെനറ്റ് യോഗത്തിൽ പങ്കെടുക്കാൻ ഇവർക്ക് നൽകിയ ക്ഷണവും റദ്ദാക്കപ്പെടും

അതേസമയം ഗവർണറുടെ നടപടിയെ കോടതിയിൽ നേരിടുന്നതിനുള്ള സർവകലാശാലയുടെ നീക്കമാണിതെന്നാണ് നിയമവിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നത്. നിലവിൽ സർവകലാശാലതന്നെ ഔദ്യോഗികമായി സെനറ്റ് അംഗങ്ങളെ നീക്കം ചെയ്‌ത സാഹചര്യത്തിൽ ഗവർണർ ചട്ടവിരുദ്ധമായി ഇടപെട്ടു എന്ന രീതിയിൽ നിയമപരമായി മുന്നോട്ട് പോകാനാണ് സർവകലാശാല തയ്യാറെടുക്കുന്നതെന്ന് നിയമവിദഗ്‌ധർ വിലയിരുത്തുന്നു.