ഫേസ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിൻ്റെ പണി: വി മുരളീധരൻ

single-img
30 July 2023

ആലുവയിൽ അഞ്ച് വയസുകാരി കൊലചെയ്യപ്പെട്ട സംഭവം അത്യന്തം ഹീനമായ കുറ്റകൃത്യമെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. മനുഷ്യ മനസാക്ഷിയെ വിറങ്ങലിക്കുന്ന ക്രൂര കൃത്യമാണ് നടന്നത്. മലയാളികൾ ലജ്ജിച്ച് തല താഴ്ത്തണം. ഫെയ്സ് ബുക്കിലൂടെ മാപ്പ് അപേക്ഷിക്കലല്ല കേരള പൊലീസിൻ്റെ പണി.അതിനല്ല നികുതി പണം നൽകി പൊലീസിനെ ഇരുത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

കുറ്റകൃത്യം ചെയ്ത പ്രതിയെ പിടിച്ചെന്ന് വീരവാദം പറയുന്നത് നാണമുണ്ടെങ്കിൽ നിർത്തണം. പകൽ നടന്ന കുറ്റകൃത്യം തടയാൻ എന്തുകൊണ്ട് പൊലീസിന് സാധിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു. ഒരു രാത്രി മുഴുവൻ പ്രതിക്ക് പോലീസിനെ വഴിതെറ്റിക്കാൻ സാധിച്ചു.ഈ വീഴ്ചയ്ക്ക് ഉത്തരവാദി ആരാണെന്ന് കണ്ടെത്തണം.വീഴ്ച്ചയ്ക്ക് ഉത്തരവാദികളായവർ സ്ഥാനങ്ങളിൽ തുടരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു..

അതേപോലെ തന്നെ, കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ എവിടെ നിന്ന് വരുന്നു എന്ന് ഒരു വിവരവും സർക്കാരിൻ്റെ കൈയ്യിൽ ഇല്ല. തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളിൽ പരിശോധനയില്ല.അവരെ സംബന്ധിച്ച് വ്യക്തമായ വിവരമില്ല.സർക്കാർ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്, ചോദ്യം വന്നപ്പോൾ മന്ത്രിയുടെ മനസിൽ വന്ന ആശയം മാത്രം.അങ്ങനെയല്ല നിയമനിർമാണം നടത്തേണ്ടത്.അതിന് ഒരുപാട് സാഹചര്യങ്ങൾ പരിശോധിക്കേണ്ടതുണ്ട്. നിയമ നിർമ്മാണം നടക്കേണ്ടത് വസ്തുതകളും സാഹചര്യവും പരിശോധിച്ച ശേഷമാണെന്ന് വി മുരളീധരൻ പ്രതികരിച്ചു.